ഈ ഭൂമിക്കു വേണ്ടി നാം എന്തു ചെയ്തു? - അഡ്വ. വര്‍ഗ്ഗീസ് പി. തോമസ്

ഈ ഭൂമിക്കു വേണ്ടി നാം എന്തു ചെയ്തു? - അഡ്വ. വര്‍ഗ്ഗീസ് പി. തോമസ്

ഈ ഭൂമിക്കു വേണ്ടി  നാം എന്തു ചെയ്തു? - അഡ്വ. വര്‍ഗ്ഗീസ് പി. തോമസ്

 ഈ ഭൂമിക്കു വേണ്ടി  നാം എന്തു ചെയ്തു?

ഹരിതാഭമായ ഒരു ഭൂമിക്കു വേണ്ടി  കുറെ ജനങ്ങള്‍ തേങ്ങിക്കരയുന്നു. ഈ ഭൂമിയിലെ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ചരമഗീതം രചിക്കുന്ന ഘടകങ്ങള്‍ പലതാണ്. ജീവികളെ വംശനാശത്തിലേക്കു തള്ളിവിടുന്ന മറ്റൊരു ജീവിയായ മനുഷ്യന്റെ വിവേകരഹിതമായ അതിക്രമം മൂലം ഭൂമി വലിയ വിപത്തിനെ നേരിടുന്നു. ഉപരിതലത്തിലുള്ള ഓസോണ്‍ പാളികള്‍ക്ക് വിള്ളല്‍ വീണിരിക്കുകയാണ്. പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം മൂലം കാലാവസ്ഥാവ്യതിയാനം, അന്യജീവികളുടെ കടന്നാക്രമണം, പ്രകൃതിനാശം എന്നിവ സംഭവിക്കുന്നു.

ഭൂമിയുടെ താപനില വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഉത്തരദക്ഷിണ ധ്രുവങ്ങ ളിലെ മഞ്ഞുമലകള്‍, ഹിമാലയം പോലെ യുള്ള പര്‍വ്വതങ്ങളിലെ മഞ്ഞുപാളികള്‍ എന്നിവ ഉരുകുവാന്‍ തുടങ്ങിയതു മൂലം സമുദ്രനിരപ്പ് ഉയരുന്നു. ജനനിബിഢമായ ഭൂമിയിലെ പല പട്ടണങ്ങള്‍ കുറഞ്ഞ കാല ത്തിനുള്ളില്‍ സമുദ്രത്തിലാകും. വന്‍കിട വ്യവസായശാലകളില്‍ നിന്നും കോടിക്കണക്കിനു വാഹനങ്ങളില്‍ നിന്നും വമിക്കുന്ന വിഷവായു ജീവികള്‍ക്ക് ശ്വസിക്കുവാന്‍ വയ്യാത്ത അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇതിനാല്‍ ചില പ്രദേശങ്ങളില്‍ നിന്ന് ജനം ഓടിയൊഴിഞ്ഞു പോകുന്നു. ഈ അവസ്ഥ വലിയ അഭയാര്‍ത്ഥിപ്രവാഹം ഉണ്ടാക്കും. ജനങ്ങള്‍ ഭീതിയോടെ സര്‍വ്വനാശത്തിലേക്കു നീങ്ങുകയാണോ എന്ന് ആശങ്കപ്പെടുന്നു. ഒരു കാലത്തെ ഈ ഭൂമിയുടെ അവസ്ഥയെപ്പറ്റി ബൈബിളില്‍ എന്തു പറയുന്നു എന്ന് വിശകലനം ചെയ്യുന്നത് ഉചിതമാണ്. 

യിരമ്യാവിന്റെ പുസ്തകം 4:23  26 വരെ ഇപ്രകാരം പറയുന്നു. ''ഞാന്‍ ഭൂമിയെ നോക്കി, അതു പാഴും ശൂന്യവുമായി കണ്ടു; ഞാന്‍ ആകാശത്തു നോക്കി, അതിനു പ്രകാശം ഇല്ലാതെയിരുന്നു. ഞാന്‍ പര്‍വ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു. ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; പക്ഷികള്‍ ഒക്കെയും പറന്നുപോയിരിക്കുന്നു.' ഈ അവസ്ഥയാണ് ഉല്പത്തി 1:2-ല്‍ പറഞ്ഞിരിക്കുന്നത്. ''ഭൂമി പാഴായും ശൂന്യ മായും ഇരുന്നു. 'യഹോവയായ ദൈവം തന്റെ ആറു ദിവസത്തെ സൃഷ്ടിക്കു മുമ്പുള്ള ഭൂമിയുടെ യഥാര്‍ത്ഥ രൂപത്തെയാണ് വരച്ചുകാട്ടിയത്.

എന്നാല്‍ കാരുണ്യവാനായ ദൈവം ഈ ഭൂമിയെ വാസയോഗ്യമാക്കി. ഭൂമിയില്‍ നിന്ന് പുല്ലും അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു. നല്ലത് എന്ന് ദൈവം കണ്ടു . അവിടന്ന് ഏദന്‍തോട്ടം ഉണ്ടാക്കി. ഈ തോട്ടത്തില്‍ കാണുവാന്‍ ഭംഗിയുള്ളതും ഭക്ഷിപ്പാന്‍ നല്ല ഫലം ഉള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവ നിലത്തുനിന്നു മുളപ്പിച്ചു. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദന്‍തോട്ടത്തില്‍ വേല ചെയ്വാനും  അതിനെ കാക്കുവാനും അവിടെയാക്കി (ഉല്പത്തി 2-15). കര്‍ത്താവിന്റെ മഹത്ത്വമേറിയ മൂന്നു പ്രവൃത്തികള്‍ ചിന്തയ്ക്ക് വിധേയമാക്കണം. ഭൂമി വാസയോഗ്യമാക്കുക, വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ മുളപ്പിക്കുക, അതിനെ കാപ്പാന്‍ മനുഷ്യനെ കൂട്ടിക്കൊണ്ടു പോകുക എന്നിവയാണ്. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനു മനുഷ്യനെ നിയോഗിക്കുന്ന ശ്രേഷ്ഠമേറിയ ഉത്തരവ് ദൈവസന്നിധിയില്‍ നിന്നാണ് പുറപ്പെട്ടത്

വ്യക്ഷത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിനു പുരാതനകാലത്തും വനപാലകരും വനവിചാരകരും ഉണ്ടായിരുന്നു എന്നതിനു വേദപുസ്തകത്തില്‍ തെളിവുണ്ട്. നെഹമ്യാപ്രവാചകന്‍ 'അര്‍ത്ഥഹ്ശിഷ്ടാ രാജാവിന്റെ പാനപാത്ര വാഹകന്‍ ആയിരുന്നപ്പോള്‍, രാജാവ് അവന്റെ മുഖം വാടിയിരിക്കുന്നത് എന്ത് എന്ന് ആരാഞ്ഞു. പ്രവാചകന്‍ ദൈവത്തോട് ആലോചന ചോദിച്ചതിനു ശേഷം തന്റെ പിതാക്കന്മാരുടെ പട്ടണമായ യെരുശലേമും അതിലെ ദൈവാലയവും ശൂന്യമായും അതിന്റെ വാതില്‍ തീകൊണ്ടു  വെന്തും കിടക്കുന്നതുകൊണ്ട് അതു പണിയേണ്ടതിന് തന്നെ അയയ്ക്കണമെന്ന് അപേക്ഷിച്ചു.

രാജാവ് അനുവദിച്ചപ്പോള്‍ യഹൂദയില്‍ എത്തുംവരെ നദിക്കരെയുള്ള ദേശാധിപതികള്‍ കടത്തിവിടേണ്ടതിന് അവര്‍ക്ക് ഉത്തരവ് അല്ലെങ്കില്‍ രാജകല്പന കൊടുക്കണമെന്ന കാര്യം അറിയിച്ചു. കൂടാതെ ആലയത്തോടുചേര്‍ന്ന് കോട്ടവാതിലുകളും, പട്ടണത്തിന്റെ മതിലുകളും, അവന്‍ ചെന്നു പാര്‍ക്കുവാനിരിക്കുന്ന വീടിനും ആവശ്യമുള്ളതെല്ലാം കിട്ടുവാന്‍ രാജാവിന്റെ വനവിചാരകനായ ആസാഫിന് മറ്റൊരു ഉത്തരവും നല്‍കണമെന്ന് അപേക്ഷിച്ചു. ഇവകളെല്ലാം നെഹമ്യാവിനു ലഭിച്ചു. ഇപ്രകാരമുള്ള ശുപാര്‍ശക്കത്തുകള്‍ പണ്ടേ പൂര്‍വ്വദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങനെ യെരുശലേം ദൈവാലയം യഥാസ്ഥാനപ്പെടുത്തുവാന്‍ നെഹമ്യാവ് ദൈവത്തോട് ആലോചന ചോദിച്ച് ഓരോ കാര്യങ്ങള്‍ ചെയ്തു. (നെഹമ്യാവ് 2: 8).

മോശെയുടെ ന്യായപ്രമാണത്തില്‍ പോലും യുദ്ധസമയത്തു പാലിക്കേണ്ടിയിരുന്ന ആജ്ഞകളില്‍ ഫലവൃക്ഷങ്ങള്‍ നശിപ്പിക്കാതിരിക്കുവാന്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ആവര്‍ത്തനം 20-ന്റെ 19-ല്‍ ഇപ്രകാരം പറയുന്നു: ''ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധം ചെയ്ത് വളരെ കാലം നിരോധിക്കേണ്ടി വന്നാല്‍ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുത്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിക്കുവാന്‍ അതു മനുഷ്യനാകുന്നുവോ?' യുദ്ധനിയമം അനുസരിച്ച് നിഷ്‌കളങ്കജീവിയായ വൃക്ഷത്തെ ഒരിക്കലും നിരോധിക്കപ്പെട്ട മനുഷ്യനെപ്പോലെ കാണരുത്. വ്യക്ഷത്തെ നീ ശത്രുവായി കാണരുത് എന്നാണ് ഇതിനര്‍ത്ഥം.

യിസ്രയേല്‍ജനം 'ശൂര്‍ മരുഭൂമി'ല്‍ വെള്ളം കിട്ടാതെ സഞ്ചരിച്ച് മാറായില്‍ എത്തി. മാറായിലെ വെള്ളം കയ്പാകയാല്‍ അവര്‍ക്കു കുടിപ്പാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ജനം മോശെയോടു പിറുപിറുത്തു. ഞങ്ങള്‍ എന്തു കുടിക്കും എന്നു ചോദിച്ചു. മോശെ യഹോവയോട് അപേക്ഷിച്ചു. യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അതു വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം മധുരമായിത്തീര്‍ന്നു (പുറപ്പാട് 19:22-25). മാറായെ മധുരമാക്കുവാന്‍ വൃക്ഷത്തെ ദൈവം മുഖാന്തരമാക്കി. മധുരമാക്കിയ വൃക്ഷത്തെ സംബന്ധിച്ച് അനേകം ആശയങ്ങള്‍ക്ക് വഴിയൊരുക്കി

എന്നാല്‍ മനുഷ്യന്റെ പ്രവൃത്തി നിമിത്തം സോദോം, ഗോമോറ എന്നീ പട്ടണത്തിനും പ്രദേശത്തിനു മുഴുവനും പട്ടണത്തിലെ സകല നിവാസികള്‍ക്കും നിലത്തിലെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തിയതായി കാണാം. (ഉല്പത്തി 10:24, 25) യഥാര്‍ത്ഥത്തില്‍ അവിടെയുണ്ടായിരുന്ന സസ്യവൃക്ഷലതാദികള്‍ മനുഷ്യന്റെ പ്രവൃ ത്തിദോഷം കൊണ്ട്  തീയ്ക്ക് ഇരയായി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വിശകലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ കാര്‍ഷിക സംസ്‌കാരം അന്യമായി. ശുചിത്വം ഇല്ലാതെ ഇവിടം മാലിന്യക്കൂമ്പാരമായിരിക്കുന്നു. തീരക്കടലിലേക്കും നദികളിലേക്കും മാലിന്യം യഥേഷ്ടം തള്ളി വിടുന്നു. ആഡംബരവും ധൂര്‍ത്തും കേരള സമൂഹത്തെ കാര്‍ന്നു തിന്നുന്നു. മുമ്പുണ്ടായിരുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ ലാളിത്യ ത്തിന്റെ പര്യായം ആയിരുന്നെങ്കില്‍, ഇപ്പോഴുള്ളവര്‍ കൊട്ടാരസദൃശമായ നക്ഷത്ര ആഡംബരഭവനങ്ങള്‍ പണിതു താമസിച്ച് സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ ചെയ്യുന്നു.

വേദപുസ്തകത്തില്‍ മരത്തിന് പ്രാധാന്യം നല്‍കുന്നതു കാണാം. വെളിപ്പാട് 2:7-ല്‍ ജയിക്കുന്നവനു ഞാന്‍ ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിപ്പാന്‍ കൊടുക്കും. വെളിപ്പാട് 22: 1-2, പുതിയ യെറുശലേമിലെ ജീവനീരുറവയ്ക്ക് ഇരുവശവുമുള്ള ജീവവൃക്ഷത്തിന്റെ ഇല ജാതികളുടെ സൗഖ്യത്തിന് ഉതകുന്നു. 92ാം സങ്കീര്‍ത്തനം, നീതിമാന്‍ പനപോ ലെ തഴയ്ക്കും. ദേവദാരുപോലെ വളരും. ഒന്നാം സങ്കീര്‍ത്തനത്തിലും നീതിമാനെ ഉപമിച്ചിരിക്കുന്നത് ആറ്റരികത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷത്തോടാണ്. 

വേദപുസ്തകത്തില്‍ യെശയ്യാ പ്രവാചകന്‍ 35ന്റെ 1, 2 വാക്യങ്ങളിലും ഇപ്രകാരം പറയുന്നു: 'മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനീനീര്‍പുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും.' ഇതു ക്രിസ്തീയസഭ അടിസ്ഥാനപ്രമാണമായിസ്വീകരിച്ച് വിശ്വാസികളെ ബോധവത്ക്ക രിക്കണം. സഭയും പള്ളികളും അനുബന്ധ സ്ഥാപനങ്ങളും വേദിയാക്കി പരിസ്ഥിതിക്ക് സംരക്ഷണം നല്‍കണം. ലഭിക്കുന്ന മഴ വെള്ളം ഭൂമിയില്‍ തങ്ങിനില്‍ക്കുവാന്‍ സാങ്കേതികമായി തടയണകള്‍ നിര്‍മ്മിക്കണം.

അപ്പോള്‍ കര്‍ത്താവ് ഇപ്രകാരം അരുള്‍ ചെയ്യും: ഞാന്‍ പാഴ്മലകളില്‍ നദികളെയും താഴ്‌വരകളുടെ നടുവില്‍ ഉറവകളെയും തുറക്കും. മരുഭൂമിയെ ഞാന്‍ നീര്‍പ്പൊയ്കയും വരണ്ട നിലത്തെ നീരുറവകളും ആക്കും. ഞാന്‍ മരുഭൂമിയില്‍ ദേവദാരു, ഖദിരമരം, കൊഴുന്ത്, ഒലിവു വൃക്ഷം എന്നിവ നടും. ഞാന്‍ നിര്‍ജ്ജനപ്രദേശത്ത് സരളവൃക്ഷവും, പൈന്‍മരവും, പുന്നയും വച്ചുപിടിപ്പിക്കും. യഹോവയുടെ കൈയ് അതു ചെയ്തുവെന്നും യിസ്രായേലിന്റെ പരിശുദ്ധന്‍ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ (യെശയ്യാ 41:18-20).

'മരത്താല്‍ വന്ന ദോഷം മരത്താലെ നീക്കി' എന്ന് ഒരു ക്രിസ്തീയ ഗാനം ഉണ്ട്.

യഥാര്‍ത്ഥത്തില്‍ ഏദനില്‍ വിലക്കപ്പെട്ട ആ വൃക്ഷത്തിന്റെ ഫലം മനുഷ്യന്‍ തിന്ന് ഭൂമിയെ ശാപഗ്രസ്തമാക്കിയെങ്കില്‍ കാല്‍വരിയിലെ മരക്കുരിശില്‍ തന്നെത്താന്‍ ബലിയായിത്തീര്‍ന്ന കര്‍ത്താവായ യേശു ക്രിസ്തു ലോകത്തിനു രക്ഷ നല്‍കി. എന്നാല്‍ മനുഷ്യന്റെ പ്രവൃത്തി മൂലം ഇപ്പോഴത്തെ ആകാശവും ഭൂമിയും വചനത്താല്‍ തീയ്ക്കായി സൂക്ഷിച്ചും ന്യായ വിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു (2 പത്രോസ് 3:7). ഏതു വേണമെന്ന് മനുഷ്യന്‍ തെരഞ്ഞെടുക്കുക.

അഡ്വ. വര്‍ഗ്ഗീസ് പി. തോമസ്

(കടപ്പാട്)


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3