പരിശുദ്ധ നോമ്പ് ജയത്തിന്റെ അടയാളം, ശത്രുവാകുന്ന ദുഷ്ടന്റെ നേരെ തോല്‍ക്കാത്ത ആയുധം
പരിശുദ്ധവും, പുണ്യമുണ്ടാക്കുന്നതും, പരിപാവനവുമായ നോമ്പ് സമാഗത മായിരിക്കുന്നു. ശരീരാത്മദേഹികളുടെ ശുദ്ധീകരണം നോമ്പനുഷ്ഠാനത്തിന്റെ അത്യന്തിക ലക്ഷ്യമാണ്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ശത്രുവായ ദുഷ്ഠന്റെ അഥലാ സാത്താന്റെ പരീക്ഷനങ്ങളും, പ്രലോഭനങ്ങളുമാണ്. പിശാച് അഥവാ സാത്താന്‍ എന്നത് ഒരു ആശയമല്ല മറിച്ച് യാഥാര്‍ത്ഥ്യമാണെന്ന് സുവ്യക്തമാണ്.
യശയ്യാ 14-ാം അദ്ധ്യായം 12 മുതലുള്ള വാക്യങ്ങളും 2 പത്രോസ് 2-ാം അദ്ധ്യായം 4 മുതലുള്ള വാക്യങ്ങളും വ്യക്തമാക്കുന്നത് വീണുപോയ മാലാഖയാണ് ലൂസിഫര്‍ അഥവാ സാത്താന്‍. ആരാധനാ സംഘത്തിലെ വെളിച്ച ദൂതനായ സാത്താന്‍ അഹങ്കരിച്ച് തന്റെ സ്ഥാനത്ത് നിന്ന് നിപതിച്ചപ്പോള്‍ ആ സ്ഥാനത്ത് ദൈവം സൃഷ്ടിച്ചവരാണ് ആണും, പെണ്ണുമായി (ഉല്‍പ്പത്തി 5:1,2) സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍. സ്വാഭാവികമായും താന്‍ ഇരുന്ന സ്ഥാനത്ത് മറ്റൊരാള്‍ പ്രവൃത്തിക്കുമ്പോള്‍ ആസൂയ ഉണ്ടാകുമല്ലോ. മാത്രമല്ല പുതിയ വ്യക്തിയെ എങ്ങനെയെങ്കിലും ആ സ്ഥാനത്ത് നിന്ന് നിഷ്‌ക്കാസനം ചെയ്യിക്കുവാനും, കുറഞ്ഞപക്ഷം പ്രതിസന്ധി ഉണ്ടാക്കുവാനും മുന്‍പിലത്തെ ആള്‍ ശ്രമിക്കും എന്നത് സാധാരണ അനുഭവമാണ്. അങ്ങനെയെങ്കില്‍ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ പ്രലോഭവം അഥവാ പരീക്ഷണം സാത്താനില്‍ നിന്നുമാണ്. പരി.നോമ്പ് അത്തരം പരീക്ഷനങ്ങളെയും പ്രലോഭനങ്ങളെയും നേരിടുവാനുള്ള ശക്തമായ ആയുധമാണന്നാണ് പുണ്യപിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. യുദ്ധത്തില്‍ ഏത് ആയുധം പ്രയോഗിക്കണമെന്ന് ഏതുതരത്തിലുള്ള ആക്രമണം വരും എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ജീവിതമാകുന്ന യുദ്ധമുന്നണിയില്‍ സാത്താന്റെ പ്രയോഗങ്ങളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കേണ്ടത് നല്ലതാണ്. ശത്രുവിന്റെ തന്ത്രം മനസ്സിലാക്കി യുദ്ധം നയിച്ചാലേ വിജയമുണ്ടാകുകയുള്ളൂ.
1.സംശയം
ഹവ്വ സാത്താനെ അന്വേഷിക്കുകയോ, തോട്ടത്തിലേക്ക് ക്ഷണിക്കുകയോ ചെയ്തില്ല. എന്നാല്‍ ക്ഷണിക്കപ്പെടാത്ത അഭ്യുതയ കാംക്ഷിയായി എല്ലാ അറിയുന്ന ഒരാളെപ്പോലെ സ്‌നേഹം നടിച്ച് തോട്ടത്തിലെത്തി സംഭാഷണം ആരംഭിച്ചു. (ഉല്‍പ്പത്തി 3-ാം അദ്ധ്യായം 1 മുതലുള്ള വാക്യങ്ങള്‍) ദൈവ നന്മയെ കുറിച്ച് ഹവ്വായില്‍ സംശയം ജനിപ്പിച്ചു. ദൈവം കല്‍പ്പിച്ചിരിക്കുന്നത് തെറ്റാണെന്ന് പ്രഖ്യാപിച്ച് ദൈവത്തിലുള്ള വിശ്വാസം തകര്‍ത്തു എന്നു മാത്രമല്ല. തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാല്‍ നിശ്ചയമായും മരിക്കയില്ല എന്നും, തിന്നാല്‍ നിങ്ങളുടെ കണ്ണ് തുറന്ന് ദൈവത്തെ പോലെയാകും എന്ന് ദൃഡമായി പ്രസ്ഥാവിച്ച് ദൈവത്തിലുള്ള വിശ്വാസത്തില്‍ വിടവ് സൃഷ്ടിച്ചു. (ഉല്‍പ്പത്തി 3:4,5) ചുരുക്കത്തില്‍ സാത്താന്റെ പ്രലോഭനത്തില്‍ ഹവ്വ വീണപ്പോള്‍, സംശയത്തില്‍ വിത്തുപാകി ദൈവവുമായുള്ള ബന്ധത്തില്‍ വിടവ് സൃഷ്ടിച്ചെടുക്കുവാന്‍ സാത്താന് സാധിച്ചു. ഈ സ്ഥിതി വിശേഷം ഏദന്‍ തോട്ടത്തില്‍ മാത്രമല്ല ഇന്നു തുടരുന്ന പ്രതിഭാസമാണ്. സത്യത്തെ തമസ്തരിച്ചും അസത്യത്തെ പ്രഘോഷിച്ചും സാത്താന്‍ നടത്തുന്ന തന്ത്രങ്ങള്‍ നിര്‍ബന്ധം തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷെ ഈ പ്രക്രീയയില്‍ സാത്താനെ മാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല. കാരണം അതവന്റെ സ്വഭാവമാണ്. നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മനുഷ്യന് സംഭവിച്ചത് (ഹവ്വാ അഥവാ സ്ത്രീ എന്നു മാത്രം പരാമര്‍ശിച്ചാല്‍ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ കോപിക്കും എന്ന ഭയത്താല്‍) അവന്റെ സത്തയും, സ്വത്വവുമായ ദൈവത്തെ വിശ്വസിക്കുന്ന തിനെക്കാളേറെ, വിപരീത സ്വഭാവമുള്ള സാത്താനെ വിശ്വസിച്ചു എന്നതാണ്. ഈ അവസ്ഥ ഇന്നും നിര്‍ബാധം തുടരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇത് കാണാവുന്നതാണ്.
കുടുംബജീവിതത്തില്‍ കൂടെയുള്ളവര്‍ പറയുന്നതിനെക്കാള്‍ ചിലര്‍ക്ക് വിശ്വാസം മറ്റുള്ളവരെയാണ്. സാമൂഹ്യ, അദ്ധ്യാത്മീക പരിതസ്ഥിതികളിലും മറിച്ചല്ല സാധാരണ സംഭവിക്കുന്നത്. കൂടെ പ്രവൃത്തിക്കുന്നവരെക്കാള്‍ കൂടുതല്‍ ചില നേതാക്കന്മാര്‍ക്ക് വിശ്വാസം പുറത്തുള്ളവരെയാണ്. കൂടെ നില്‍ക്കുന്നവരിലും കള്ളനാണയങ്ങള്‍ ഉണ്ട് എന്ന സത്യം വിസ്മരിക്കുന്നില്ല. അത് തിരിച്ചറിയാനാണല്ലോ ദൈവം വിവേകവും, ജ്ഞാനവും നല്‍കിയിരിക്കുന്നത്.
തെറ്റായി ആരോപിക്കപ്പെട്ട അസത്യവാദങ്ങളില്‍ വിശ്വസിച്ച് പൂവിന്റെ നൈര്‍മ്മല്യ മുള്ളവളായ പ്രിയപ്പെട്ട ഭാര്യ ഡെ.. സംശയിച്ച ഒഥല്ലോയ്ക്ക് ഒരു നിമിഷത്തില്‍ സംഭവിച്ച തെറ്റിന് ഒരായിരം വര്‍ഷമെടുത്താലും തിരുത്താന്‍ കഴിയില്ലെന്ന ഷേക്‌സ്പിയറിന്റെ വാദം ഇന്നും പ്രസക്തമാണ്. വിശ്വസിക്കുവാനും, സത്യമെന്തെന്ന് തിരിച്ചറിയുവാനുമുള്ള നല്‍വരം നല്‍കണമെന്ന് നമുടെ ഈ നോമ്പില്‍ പ്രാര്‍ത്ഥിക്കാം. കൂടാതെ സത്യത്തിന് വിരുദ്ധരാകാതെ ഇരിക്കുവാനുള്ള നന്മ ആര്‍ജ്ജിച്ചെടുക്കുകം ചെയ്യാം.
2.ഭൗതീക സമൃദ്ധി:
സാത്താന്‍ ഭൗതീകമായ അദ്യുന്നതി വാഗ്ദാനം ചെയ്ത് ദൈവത്തെ അനുസരിക്കാതിരിക്കുവാന്‍ പ്രേരണ നല്‍കുന്നു. വൃക്ഷഫലം ഭക്ഷിച്ചാല്‍ ദൈവത്തെ പോലെയാകും എന്ന സാത്താന്റെ വാക്കുകള്‍ വിശ്വസിച്ച മനുഷ്യന്‍ (സ്ത്രീ എന്നോ പുരുഷന്‍ എന്നോ സംബോധന ചെയ്യാത്തതിന്റെ കാരണം മുന്‍പ് പറ്ഞിട്ടുണ്ട്) ദൈവത്തെപോലെയാകാനുള്ള അഭിനിവേശത്തില്‍ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും, ജ്ഞാനം പ്രാപിക്കുവാന്‍ കാമ്യവും എന്ന് കണ്ട്, പറിച്ചു, ഭക്ഷിച്ചു.
ഭൗതീകസമ്പത്ത് ആവശ്യമല്ലന്നോ, സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിന് ദാരിദ്ര്യം മാത്രമാണ് യോഗ്യതയെന്നോ ഒന്നും ദൈവ വചനം പ്രതിപാദിക്കുന്നില്ല. എന്നാല്‍ അമിതധനം കൃപയല്ല കുറവാണന്നും ചില സന്ദര്‍ഭങ്ങളിലെങ്കിലും അത് തിന്മയും പാപവുമാണെന്നും നാം തീര്‍ച്ചയായും മനസ്സിലാക്കേണ്ടതുണ്ട്.
ജ്ഞാനിയായ ശലോമോന്‍ ജീവിതമേറെ മനസ്സിലാക്കിയ ആളാണ്. സഭാപ്രസംഗി 5.13 ല്‍ അദ്ദേഹം പറയുന്നു. സൂര്യന് കീഴെ ഞാന്‍ കണ്ടിട്ടുള്ള വല്ലാത്ത ഒരു തിന്മയുണ്ട്. ഉടമസ്ഥന്‍ തനിക്ക് അനര്‍ത്ഥത്തിനായിട്ട് സൂക്ഷിച്ചു വയ്ക്കുന്ന സമ്പത്ത് തന്നെ.
നമ്മുടെ കാലം അത് കുറച്ചുകൂടെ പ്രകടമാക്കുന്നുണ്ട്. ചിലരൊക്കെ ജീവിക്കാന്‍ മറന്ന് സമ്പത്തുണ്ടാക്കും പക്ഷെ തലമുറ അത് നശിപ്പിക്കും. ഒട്ടും വിശദീകരണം ആവശ്യമില്ലാത്ത യാഥാര്‍ത്ഥ്യമാണെന്ന് ചുറ്റുപാടുകളെ വീക്ഷിക്കാത്തവര്‍ക്കറിയാം. മനുഷ്യന്റെ നാല് തലമുറകളെക്കുറിച്ച് രസകരമായ ഒരു നിരീക്ഷണമുണ്ട്. ഒന്ന് ലുബ്ധന്‍ അഥവാ പിശുക്കന്‍ തുപ്പലുവിഴുങ്ങി, ആര്‍ക്കും കൊടുക്കാതെ സമ്പാദിക്കും, കുറെ വസ്തുവകകളും, പണവും ഉണ്ടാക്കും. അടുത്ത തലമുറ ധനികന്‍ അപ്പന്‍ പിശുക്കി ഉണ്ടാക്കിയതും പിന്നെ കബളിപ്പിച്ചുണ്ടാക്കിയതും ഒക്കെ ചേര്‍ത്ത് ധനാവസ്ഥ മെച്ചപ്പെട്ട് സമ്പന്നനാകും. പക്ഷെ പണത്തിന്റെ മേല്‍ അടയിരിക്കുകയെയുള്ളൂ. അനുഭവിക്കില്ല, പങ്കുവെയ്ക്കില്ല. അടുത്ത തലമുറ ധാരാളമായി അടിച്ചു പൊളിച്ച് അസാന്മാര്‍ഗ്ഗീക ജീവിതം നയിക്കും. കാരണം പണം എങ്ങനെ ഉണ്ടായി എന്നവനറിയില്ല. അവനുണ്ടായപ്പോള്‍ കണക്കറ്റ പണം ഉണ്ടായിരുന്നു. പിന്നെ വരുന്ന തലമുറ ദരിദ്രവാസി ഉള്ളതെല്ലാം മുന്‍തലമുറതീര്‍ത്തുകാണുമല്ലോ. പിന്നെയും തലമുറ ചക്രം മുന്നോട്ടു പോകും. അടുത്തയാള്‍ വീണ്ടും ലുബ്ധന്‍ അങ്ങനങ്ങനെ മുന്നോട്ട്.
മുന്‍പ് പറഞ്ഞതുപോലെ, ധന സമ്പാദനം ഒരു പാപമല്ല. ദൈവം നല്‍കിയ കഴിവുകള്‍ ഉപയോഗിച്ച് അദ്ധ്വാനിക്കുകയും സത്യസന്ധമായി സമ്പാദിക്കുകയും ചെയ്യുന്നത് ഒരനുഗ്രഹം തന്നെയാണ്.
ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ച് തന്റെ ഓഹരി ലഭിച്ചത് തന്റെ പ്രയ്തനത്തില്‍ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അത് ദൈവത്തിന്റെ ദാനം തന്നെ (സഭാ പ്രസംഗി 5:19 ). എന്നാല്‍ ദ്രവ്യാഗ്രഹം സകല പാപങ്ങളുടെയും ഉറവിടമാണ്. വ്യക്തിത്വ ധ്വംസനം സ്വയം നടത്തുന്നതാണ് അമിതമായ ധനസമ്പാദന മോഹം. പേരുപോയാലും, നാറ്റം വന്നാലും, സ്വത്വം നഷ്ടപ്പെട്ടാലും സാരമില്ല. പണം മാത്രം മതി.
അവന്‍ ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിക്കുവാന്‍ ദൈവം അവന് അധികാരം കൊടുക്കുന്നില്ല. ഒരു അന്യനത്രെ അത് അനുഭവിക്കുന്നത്. സഭാ പ്രസംഗി 6:2
ആത്മീയ തലങ്ങളില്‍ നേതൃത്വം നല്‍കുന്നവര്‍ ഏറെ സൂക്ഷിക്കേണ്ടതും, മാറി നില്‍ക്കേണ്ടതുമായ തിന്മയാണ് ദ്രവ്യാഗ്രഹം. നിജ പുത്രനായ തീമോഥിയോസിന് വി.പൗലോസ് ശ്ലീഹാ നല്‍കുന്ന ഉപദേശം എല്ലാം ആത്മീയ നേതാക്കന്മാര്‍ക്കും ബാധകമാണ്.
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടഴുന്ന് ബഹു ദുഃഖങ്ങള്‍ക്ക് അധീനരായി തീര്‍ന്നിരിക്കുന്നു. (1 തീമോഥിയോസ് 6:10)
ധനാര്‍ത്തി ജീവതത്തിന്റെ ഉള്‍ക്കര്‍ഷയ്ക്ക് തടസ്സമാണ്. വ്യക്തി മഹിമ നഷ്ടപ്പെടുവാനും, വിരാജിക്കുന്നു സ്ഥാനത്തുനിന്നുതന്നെ അപമാനമാകുവാനും ഇടവരും. ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങി പോകുവാന്‍ ഇടവരുന്ന മൗഡ്യവും, ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു. (1 തീമോഥിയോസ് 6:9)
ഈ പരിശുദ്ധ നോമ്പില്‍ സാത്താന്റെ പ്രലോഭനമായ അമിതമായ ദ്രവ്യാഗ്രഹത്തില്‍ നിന്നും മോചനം പ്രാപിക്കാന്‍ പരിശുദ്ധാത്മാവില്‍ പൂര്‍ണ്ണമായി വിധേയപ്പെട്ട് നമ്മുടെ മനസ്സിനെ മെരുക്കിയെടുക്കാം. രണ്ട് കാര്യം ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതെ. വ്യാജവും, ഭോഷ്‌ക്കും എന്നോട് അകറ്റേണമെ. ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തിതന്ന് എന്നെ പോഷിപ്പിക്കേണമെ. ഞാന്‍ തൃപ്തനായിതീര്‍ന്നിട്ട് യഹോവ ആര്‍ എന്ന് നിന്നെ നിഷേധിപ്പാനും, ദരിദ്രനായിത്തീര്‍ന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതെ. സഭാ പ്രസംഗി 30:7-9
ചുരുക്കത്തില്‍ ജീവിത സന്ധാരണത്തിനുള്ള ആവശ്യഘടകമാണ് സമ്പത്ത് അഥവാ ധനം എന്നിരിക്കതന്നെ അതിനോട് ഒരാത്മീകന്‍ പുലര്‍ത്തേണ്ടുന്നതായ ഒരിടയകലമുണ്ട്. ആ സുരക്ഷിത അകലം പാലിക്കാനുള്ള ആത്മനല്‍വരത്തിനായി പ്രാര്‍ത്ഥിക്കുകയും അത് ജീവിതത്തില്‍ നടപ്പില്‍ വരുത്താനായി മനഃപൂര്‍വ്വം പരിശ്രമിക്കുകയും ചെയ്യേണ്ട കാലമാണ് നോമ്പ് കാലം.
എന്റെ കര്‍ത്താവേ ! നിന്റെ ദയയാല്‍ പരിപാകതയുള്ള ശരീരവു, പ്രകാശമുള്ള നാവും, അടക്കമുള്ള ആലോചനയും എനിക്ക് നല്‍കേണമെ. എന്‍രെ ജീവനു ഗുണമായുള്ളതും നിന്റെ കര്‍ത്തൃത്വത്തിങ്കള്‍ പ്രസാദമുള്ളതുമായ സംഗതികള്‍ എങ്കല്‍ നടത്തേണമെ. എനിക്ക് മതിയായ ആഹാരവും എനിക്കു പ്രയോജനമുള്ള ധനവും ആത്മപരിപാലനവുകൊണ്ട് എന്നെ പോറ്റേണമെ.
(മാബൂഗിലെ മാര്‍ പീലക്‌സിനോസ് രഹസ്യപ്രാര്‍ത്ഥന, പ്രഭാതം)
അതൃപ്തി:അസംതൃപ്തി
സാത്താന്റെ മറ്റൊരു തന്ത്രമാണ് തൃപ്തിയില്ലായ്മ. അസംതൃപ്തരാണ് വളഞ്ഞ വഴികളും, കുറുക്കുവഴികളുമൊക്കെ തേടുന്നത്. മനുഷ്യന്‍ ദൈവത്തെപ്പോലെയാകും എന്നു ദൈവം അറിയുന്നു എന്നാണ് സാത്താന്‍ പറയുന്നത് (ഉല്‍പ്പത്തി 3:5) അത് പൂര്‍ണ്ണമായി ശരിയുമാണ്. ദൈവം ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ വഴിയും അവിടുന്ന് തന്നെ കാണിച്ചു തരും. പക്ഷെ ഏദനില്‍ സംഭവിച്ചത് ദൈവ കല്‍പ്പനയ്ക്ക് വിരുദ്ധമായി സാത്താന്‍ കാണിച്ചു കൊടുത്ത വളഞ്ഞവഴി തിരഞ്ഞെടു ക്കുന്നതാണ്. തങ്ങള്‍ ആയിരിക്കുന്ന അവസ്ഥ യിലെ അതൃപ്തി ദൈവവാക്കിനെ നിരസിച്ച് സാത്താന്റെ വാഗ്ദാനത്തെ സ്വീകരിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചിട്ടുണ്ട്.
അസംതൃപ്തിയും, അസൂയയും, അഹം ഭാവവും മനുഷ്യജീവിതത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നതും, ജീവിതം ആസ്വദിക്കുവാന്‍ തടസ്സപ്പെടുന്നതുമാണ്. സൂര്യനു കീഴെ പ്രയത്‌നിക്കുന്ന സകല പ്രയത്‌നം കൊണ്ടും ഹൃദയ പരിശ്രമം കൊണ്ടും മനുഷ്യന് എന്ത് ഫലം അവന്റെ നാളുകളൊക്കെയും ദുഃഖ കരവും അവന്റെ കഷ്ടപ്പാട് വ്യസനകരവും അല്ലേ; രാത്രിയിലും അവന്റെ ഹൃദയത്തിന് സ്വസ്ഥത ഇല്ല. സഭാപ്രസംഗി 2:22,23
അസംതൃപ്തി ജീവിതത്തിലെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. കുടുംബജീവിതങ്ങള്‍ ഇന്ന് താറുമാറാകുന്നതിനുള്ള ഒരു കാരണം സ്വപ്നവും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരമാണ്. പ്രതീക്ഷിച്ച ജീവിതവും, ആയിരിക്കുന്ന ജീവിതവും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍ അസംതൃപ്തമാകുന്ന മനസ്സ് മെച്ചമായത് സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കും. തുടര്‍ന്നും ജീവിതം തൃപ്തികരമാകില്ല എന്നത് യാഥാര്‍ത്ഥ്യം. മനുഷ്യന്റെ അദ്ധ്വാനമൊക്കെയും അവന്റെ വായിക്കുവേണ്ടിയാകുന്നു. എങ്കിലും അവന്റെ കൊതിയ്ക്ക് മതിവരുന്നില്ല. സഭാ പ്രസംഗി 6:7
തൃപ്തികരമായി ജീവിക്കുവാനുള്ള ഒരു സമവാക്യം വി.പൗലോസ് നല്‍കുന്നത് ശ്രദ്ധേയമാണ്. ഇഹത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നും യാതൊന്നും കൊണ്ടുപോകാന്‍ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതിയെന്ന് നാം വിചാരിക്ക. 1 തീമോഥിയോസ് 6:7
ഒന്നിനോടും അമിതമായി പ്രീയമുണ്ടാകാതെയും, ഒന്നിനോടും അമിതമായി അപ്രീയമുണ്ടാകാതെയും ജീവിക്കാനാവുന്ന അവസ്ഥയാണ് തൃപ്തി. കാരണം എന്തിനോടെങ്കിലും അമിതമായി പ്രിയമുണ്ടായാല്‍ അത് ലഭിക്കാന്‍ താമസിച്ചാലും, ലഭിച്ചത് വേഗം നഷ്ടപ്പെട്ടാലും അതൃപ്തിയും അസ്വസ്ഥതതയും ഉണ്ടാകും. ഇനി അപ്രീയമായതാണെങ്കിലോ, വേഗം ലഭിച്ചാലും ലഭിച്ചത് വേഗം മാറാതിരുന്നാലും മേല്‍പ്പറഞ്ഞ അതൃപ്തി കൂടെയുണ്ടാകും. ഓരോ ഉദാഹരണങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. വിസ്താരഭയത്താല്‍ പ്രതിപാദിക്കുന്നില്ല. അതിനാല്‍ ഒരു സമതുലനാവസ്ഥയില്‍ ജീവിക്കുവാനുള്ള വീക്ഷണം രൂപപ്പെടുത്തിയെടുക്കുവാന്‍ ഈ നോമ്പ് മൂലം സാധിക്കട്ടെ.
4. ബന്ധങ്ങളുടെ മുതലെടുപ്പ്
സ്‌നേഹബന്ധങ്ങള്‍ മുതലെടുത്ത്, ആകര്‍ഷണ വലയത്തില്‍പ്പെടുത്തി പാപത്തില്‍ വീഴ്ത്താനുള്ള സര്‍വ്വശ്രമവും നടത്തുന്നവനാണ് സാത്താന്‍. ആ വൃക്ഷഫലം തിന്മാന്‍ നല്ലതും, കാണ്മാന്‍ ഭംഗിയുള്ളതും, ജ്ഞാനം പ്രാപിക്കാന്‍ കാമ്യവും എന്ന് സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്ത് അവനും തിന്നു. ഉല്‍പ്പത്തി 3:6
ഹവ്വ വൃക്ഷഫലം ഭക്ഷിച്ചതിനുശേഷം ഭര്‍ത്താവായ ആദാമിന് നല്‍കി, അയാളും ഭക്ഷിച്ചു. പാപത്തില്‍ വീണു സത്യത്തില്‍ ഭാര്യയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാവണം ആദം ദൈവ കല്‍പ്പനെ നിരസിച്ചത്. സാത്താന്‍ നല്‍കിയ പ്രേരണ സ്ത്രീക്ക് നിരസിക്കാമായിരുന്നു. ജഡമോഹം, കണ്‍മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവില്‍ നിന്നല്ല ലോകത്തില്‍ നിന്നത്രെയാകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു. 1 യോഹന്നാന്‍ 2:16,17
ചെയ്യരുത് എന്ന് ദൈവം കല്‍പ്പിച്ചത് ചെയ്യുവാന്‍ നിര്‍ബന്ധപൂര്‍വ്വം സാത്താന്‍ പ്രേരിപ്പിച്ചപ്പോള്‍ സ്ത്രീക്ക് ഭര്‍ത്താവിനോടും, അവര്‍ക്ക് തങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തോടും ചോദിക്കാമായിരുന്നു. പക്ഷേ സാത്താന്റെ മധുര വാക്കുകള്‍ കേട്ട് അതിനോട് ചേര്‍ന്ന് പോയപ്പോള്‍ മനുഷ്യന്‍ അവന്റെ വലയില്‍ വീണുപോയി.
പെണ്ണും, പണവും, ഭക്ഷണവും ആത്മീയനേതൃത്വ നിരയെപ്പോലും അപചയപ്പെടുത്തുമ്പോള്‍ നേരുള്ള നോമ്പ് നോവുള്ളതായി അനുഷ്ഠിച്ച് ഇത്തരത്തിലുള്ള മുതലെടുപ്പുകളില്‍ നിന്നും വിമുക്തി നേടണം. കണ്ണും, കാതും, മനസ്സുമൊക്കെ ഉടയവനില്‍ ക്രമീകരിക്കുക. ചില്പപോള്‍ ചെറിയ വീഴ്ച സംഭവിച്ചേക്കാം. തമ്പുരാനെ നോക്കി എഴുനേല്‍ക്കണം.
Our greatest glory is not never following but in rising every time we fall -Oliver Gold Smith
നിന്റെ വഴി യഹോവയെ ഭരമേല്‍പ്പിക്ക അവനില്‍ തന്നെ ആശ്രയിക്ക അവന്‍ അത് നിര്‍വ്വഹിക്കും. സങ്കീ:37:5
5. ഒഴിഞ്ഞുമാറല്‍
സാത്താന്റെ സ്വതസിദ്ധമായ തന്ത്രമാണിത്. ഒരാളെ അവന്റെ പ്രലോഭനത്തില്‍ വീഴിച്ചുകഴിഞ്ഞാല്‍ പിന്നെ അവന്‍ മുങ്ങികളയും. ശ്രദ്ധിച്ചാലറിയാം പാപത്തിന്റെ അനന്തര സംഭവങ്ങളിലൊന്നും പിന്നെ സാത്താന്റെ സാന്നിദ്ധ്യമില്ല. അവന്‍ കടന്നു കളഞ്ഞു. തങ്ങളെ പാപത്തില്‍ വീഴിച്ച സാത്താനെ ആദാമും ഹൗവ്വായും പിന്നെ തിരഞ്ഞുകാണും. പൊടിപോലും ഉണ്ടോ കണ്ടുപിടിക്കുവാന്‍.
പിന്നെ അവര്‍ ആശ്രയിച്ചത് ദൈവത്തിലാണ്. പാപത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാതിരിപ്പാനാകില്ല. എന്നാല്‍ അവിടെയും കരുണയുടെ കരം നീട്ടുന്നത് സൃഷ്ടാവായ കാരുണ്യവാനായ ദൈവമാണ്. അവിടുത്തെ കരുണയുടെ ദൃശ്യരൂപമാണ് മനുഷ്യാവതാരം-(ജ്ഞാനം, ജീവിതം, സഹനം, മരണം, ഉത്ഥാനം, സ്വര്‍ഗ്ഗാരോഹണം). മനുഷ്യാവതാരത്തിന്റെ അനുസ്മരണവും, പങ്കുചേരലും, താദാമ്യപ്പെടലുമാണ് പരി.നോമ്പില്‍ സംഭവിക്കേണ്ടത്. സാത്താനേ എന്നെ വിട്ടു പോവുക എന്ന് പറയുവാന്‍ ക്രിസ്തുവിനെ സജ്ജമാക്കിയത് നോമ്പിന്റെ ജീവന്‍ ഉള്ളതിനാലായിരുന്നു.
സാത്താന്റെ പരീക്ഷണങ്ങളെ ജയിക്കുവാന്‍ പ്രാപ്തിതരണമെന്നും, പ്രലോഭനങ്ങളില്‍ വീണുപോകാതെ താങ്ങികൊള്ളണമെയെന്നും ഈ നോമ്പ് കാലത്ത് പ്രാര്‍ത്ഥിക്കണം. അപ്രകാരം സാത്താന്റെ തന്ത്രങ്ങളെ പ്രതിരോദിച്ച് കീഴ്‌പ്പെടുത്തുവാന്‍ നോമ്പാകുന്ന ആയുധത്തെ ഉപയോഗിച്ച് നാം വിജയം വരിക്കുമ്പോള്‍ നോമ്പ് ജയത്തിന്റെ അടയാളം (The Sign of Victory) ആകും. ഉത്ഥാനത്തിലെ പങ്കാളിത്വമാണ് ജയത്തിന്റെ അടയാളം
Resurrection means; reaching the best and truest possible self .
- Caral Rogeres
ദൈവീകതയെന്ന സ്വപ്നതുല്യമായ പൂര്‍ണ്ണത അത് സ്വായത്വമാക്കണം. അതിനുമുമ്പുള്ള കാലം തപസ്സ്‌കാലം. ആകാശത്തെ സ്വപ്നം കണ്ട് ചിറകുകള്‍ നെയ്‌തെടുക്കാന്‍ തപസ്സിരിക്കേണ്ടകാലം.
സ്വയം ഒരുക്കാനും ഉരുക്കാനും മെരുക്കാനും മരിക്കാനും എന്തിന് ഉയിര്‍ക്കാനും പരിശുദ്ധ നോമ്പേ സമാധാനത്തോടെ വരേണമേ. ⬤
റവ. ഫാ. ജോജി കെ. ജോയി