സഹോദരീ സഹോദരന്മാരേ നമുക്ക് പരസ്പരം സ്‌നേഹിക്കാം - ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ

സഹോദരീ സഹോദരന്മാരേ നമുക്ക് പരസ്പരം സ്‌നേഹിക്കാം - ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ

  സഹോദരീ സഹോദരന്മാരേ നമുക്ക് പരസ്പരം സ്‌നേഹിക്കാം - ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ

  സഹോദരീ സഹോദരന്മാരേ നമുക്ക് പരസ്പരം സ്‌നേഹിക്കാം

'വിശ്വാസം, പ്രത്യാശ, സ്‌നേഹം ഈ മൂന്നും നിലനില്‍ക്കുന്നു ഇവയില്‍ വലുതോ സ്‌നേഹം തന്നെ'  (1 കൊരി.13: 13.)'

       ഈ മൂന്നു ഗുണങ്ങള്‍ ദൈവശാസ്ത്രപരമാണെന്നാണ് (Theological Virtues) ഓഗസ്തീനോസ് മുതല്‍ മിക്കവാറും എല്ലാവരും പഠിപ്പിച്ചിട്ടുള്ളത്. താത്വികമായ നാലു ഗുണങ്ങള്‍ വിജ്ഞാനം (Wisdom) , സഹനത (Temperance), ധൈര്യം (Courage), തിരിച്ചറിവ് (Prudence) ആണെന്ന് പ്ലേറ്റോ പഠിപ്പിച്ചു. അവയെക്കാള്‍ ഉദാത്തമാണ് വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്ന് ക്രിസ്തീയ ധര്‍മ്മശാസ്ത്രം ഇന്നുവരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇവയില്‍ ഏറ്റവും വലുത് സ്‌നേഹമാണെന്ന് ഓഗസ്തീനോസും മറ്റെല്ലാ ധര്‍മ്മശാസ്ത്രജ്ഞന്മാരും പഠിപ്പിച്ചിട്ടുണ്ട് .  കഴിഞ്ഞവര്‍ഷം വരെ വൈദിക സെമിനാരിയില്‍ ക്രിസ്തീയ ധര്‍മ്മശാസ്ത്രം ഞാനും പഠിപ്പിച്ചത് അപ്രകാരമായിരുന്നു. എന്നാല്‍ അടുത്ത സെമസ്റ്ററില്‍ താഴെ പറയും പോലെ ആണ് പഠിപ്പിക്കേണ്ടത് എന്ന ബോധ്യം ദൈവം എനിക്കു തന്നു. സ്‌നേഹം വെറും ധാര്‍മ്മിക മൂല്യമല്ല ത്രിയേക ദൈവത്തിന്റെ ഉണ്മയായ 'അഗാപ്പെ'യാണ്. അത് അനന്തവും ലോകത്തെ മുഴുവനും ഒന്നാക്കുന്നതുമാണ്. ഇതിന്റെ വെളിച്ചത്തിലാണ് മൂന്നാം സഹസ്രാബ്ദത്തിലെ സ്‌നേഹത്തിന്റെ ഏകമതം എന്ന ഗ്രന്ഥം ഞാന്‍ എഴുതി മാവേലിക്കര മിഷന്‍ പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ദൈവം വിശ്വാസമല്ല. ദൈവം പ്രത്യാശയല്ല. ദൈവം സ്‌നേഹമാണ്. പല വിശ്വാസങ്ങളും പല പ്രത്യാശകളും വിവിധ മതങ്ങളിലും, സഭാവിഭാഗങ്ങളിലും, കമ്മ്യൂണിസത്തിലും, ഭൗതികവാദത്തിലുമെല്ലാം നിലനില്‍ക്കുന്നു. ഒരു കുടുംബത്തില്‍ തന്നെ പിതാവും, മാതാവും, കുഞ്ഞുങ്ങളും തന്നെ ഒരേ വിശ്വാസവും ഒരേ പ്രത്യാശയും ഉള്ളവരായിരിക്കണമെന്നില്ല. വിശ്വാസങ്ങള്‍ ആ പരസ്പരം യോജിപ്പിച്ച് ഒരു (Organised Union) ഏകീകൃത സംഘടന ഉണ്ടാക്കുവാന്‍ അഖില ലോക സഭാ കൗണ്‍സില്‍ വരെ ശ്രമിച്ചിട്ടും ഇതപര്യന്തം സാധിച്ചിട്ടില്ല. സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരവുമാണ് എന്നും 133-ാം സങ്കീര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്നത്. സ്‌നേഹത്തില്‍ ഒത്തൊരുമിച്ച് വസിക്കുവാനാണ്. ഞാന്‍ പൗലോസിന്റെ പക്ഷക്കാരന്‍, ഞാന്‍ അപ്പലോസിന്റെ പക്ഷക്കാരന്‍....... ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? (1 കോരി 1:12, 13) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ നമ്മുടെ സഭയില്‍ പാത്രിയാര്‍ക്കീസ് പക്ഷക്കാരെന്നും, ഓര്‍ത്തഡോക്സ് പക്ഷക്കാരെന്നും പറയുന്നവര്‍ ക്രിസ്തുവിനെ വിഭജിക്കുന്നവരാണ്. യേശുക്രിസ്തു വെളി പ്പെടുത്തിയത് എല്ലാവരുടെയും പിതാവും ദുഷ്ടന്മാര്‍ക്കും നീതിമാന്മാര്‍ക്കും മഴപെയ്യിക്കുന്ന സ്‌നേഹവാനായ ദൈവത്തെയത്രെ. പാത്രിയാര്‍ക്കീസ് ബാവയെയോ, കാതോലിക്കാ ബാവയെയോ സ്വീകരിക്കുവാനുള്ള മനു ഷ്യാവകാശം നല്‍കിക്കൊണ്ട്  തന്നെ സ്‌നേഹത്തില്‍ ജീവിക്കുവാന്‍ സാധിക്കും.

ദൈവകൃപയാല്‍ സുപ്രീം കോടതി വിധിയില്‍ 1934-ലെ സഭയുടെ ഭരണഘടന അംഗീകിരിച്ചിരിക്കുന്നതിനാല്‍ അതിലെ ഒന്നാം ഖണ്ഡിക സ്വന്തം ഇഷ്ടംപോലെ വ്യാഖ്യാനിച്ച് മുറുകെ പിടിക്കുന്നതിനുള്ള സ്വാതന്ത്യം നല്‍കിക്കൊണ്ട്  തന്നെ പരസ്പരം സ്‌നേഹിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്.

പൗലോസിന്റെ പക്ഷക്കാരന്‍ അപ്പലോസിന്റെ പക്ഷത്തേയും, അപ്പലോസ് പക്ഷക്കാരന്‍ പൗലോസ് പക്ഷക്കാരനേയും സ്‌നേഹിക്കാതെ ക്രിസ്തുവിലുള്ള നമ്മുടെ ഐക്യം വളര്‍ത്താന്‍ സാധ്യമല്ല. സുപ്രീം കോടതി വിധിയില്‍ ഒരേ ഭരണഘടന രണ്ടു കൂട്ടര്‍ക്കും ബാധകമാണ്. ആകയാല്‍ കലഹിക്കേണ്ട ആവശ്യം ഉദിക്കുന്നേയില്ല. പണ്ട് സഭ യോജിച്ചപ്പോള്‍ മണര്‍കാട്, കോതമംഗലം, മുളന്തുരുത്തി മുതലായ പള്ളികളില്‍ പ്രസംഗിക്കാന്‍ എന്നെ ക്ഷണിച്ചത്.  ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല. അതുപോലെ അതാതു പള്ളിക്കാര്‍ക്കുള്ള സ്വാതന്ത്ര്യം ഭരണഘടനപ്രകാരം നല്‍കിക്കൊണ്ട്  അന്യോന്യം സ്‌നേഹിക്കുകയല്ലാതെ രണ്ടാക്കുവാന്‍ ആരു ശ്രമിച്ചാലും വിജയിക്കുവാന്‍ പോകുന്നില്ല. അത് 2000 കൊല്ലത്തോളം പഴക്കമുള്ള നമ്മുടെ സഭയുടെ ദൗത്യം പരസ്പരം സ്‌നേഹിക്കുക എന്നുള്ളതു മാത്രമല്ല, ജാതിമത വ്യത്യാസം കൂടാതെ തന്നെ ഭാരതത്തിലുള്ള എല്ലാവരേയും വിശിഷ്യാ പട്ടിണി പാവങ്ങളെയും സഹായിച്ച് അവരോടേകീഭവിക്കുകയുമാണ്. മനുഷ്യാവതാരം ചെയ്ത കര്‍ത്താവിന്റെ സ്വാഭാവവും മഹിമയും നമ്മില്‍ കൂടെ മറ്റുള്ളവര്‍ കാണത്തക്കവണ്ണം നാം ക്രിസ്തുവിന്റെ അനുകാരികളായി തീരണം. ദൈവം നമ്മെ യോജിപ്പിച്ചു കഴിഞ്ഞാല്‍ ഭാരതത്തില്‍ ദൈവം ഉപയോഗിക്കുവാന്‍ പോകുന്ന ഏറ്റവും വലിയ സഭകളില്‍ ഒന്ന് നാമായിരിക്കാന്‍ സാധ്യത യില്ലേ?

   മൂന്നാം സഹസ്രാബ്ദത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍  ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു  കുഞ്ഞുങ്ങളേയും തീയിട്ട ക്രൂരന്മാരോട് ക്ഷമിച്ച് ''എന്റെ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളേയും തീ വെച്ചതില്‍ സങ്കടമുണ്ടെങ്കിലും അവര്‍ക്കു വേണ്ടി  പ്രാര്‍ത്ഥിക്കുകയല്ലാതെ ? അവര്‍ക്കെതിരെ ഞാന്‍ കേസു കൊടുക്കില്ല എന്നു പറഞ്ഞ ഗ്ലാഡിസ് ഒരു ബാപ്റ്റിസ്റ്റ് സഭാംഗമാണെങ്കിലും അവളുടെ വിശ്വാസം അവള്‍ മുറുകെ പിടിക്കുമ്പോള്‍ തന്നെ നമുക്കവളെ സ്‌നേഹിക്കാതിരിക്കുവാന്‍ സാധിക്കുമോ? മൂന്നാം സഹസ്രാബ്ദത്തില്‍ സ്‌നേഹത്തിന്റെ ഏകമതം ഉണ്ടാകുംമുമ്പ് തന്നെ നമുക്ക് ഏക സഭയായി ശത്രുക്കളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യാം.

വിശ്വാസം. പ്രത്യാശ, സ്‌നേഹം ഈ മൂന്നും നിലനില്‍ക്കുന്നു. ഇവയില്‍ വലിയതോ സ്‌നേഹം തന്നെ. (കൊരി 13: 13)

ദൈവം സ്‌നേഹം തന്നെ. (യോഹ. 4:8,16)

ഭാഗ്യസ്മരണാര്‍ഹനായ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ

(2002, കടപ്പാട്)


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3