പരേതാ പിണങ്ങല്ലേ! ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.
ആർദ്രമായി ഒരു പിടി മണ്ണും കുന്തിരിക്കവും വാരി മൃതശരീരത്തിനു മുകളിൽ വിതറുകയും സ്നേഹസ്മരണകളോടെ തിരികെ വന്നു അമ്മ കിടന്നിരുന്ന കട്ടിലിൽ വെള്ള വിരിക്കുകയും ചെറു കാറ്റടിച്ച് തിരി ഉലയുന്നത് ഭീതിയോടെ നോക്കി 40 ദിവസവും ദീപ്തമായി കൈപ്പടം ചേര്‍ത്തു തെളിയിക്കുകയും ചെയ്യുന്ന സ്നേഹത്തിൻ്റെയും കാത്തിരിപ്പുകളുടെയും വിശ്വാസക്രമമാണ് ഓരോ സംസ്കാര ശുശ്രൂഷയും .
പക്ഷേ ശുശ്രൂഷകളിലെ അലങ്കാരങ്ങള്‍പ്പുറം അനുഷ്ഠാനങ്ങളുടെ ചേതോഹരങ്ങളായ തുടിപ്പുകൾ പരേതരോടൊപ്പം പടിയിറങ്ങുകയാണ്. വിടവാങ്ങുന്നത് ചില നല്ല ശീലങ്ങളാണെന്ന പരിഭവം കൂടിയാണ് ഈ ചെറു കുറിപ്പ്.
ക്രിസ്തുവിൽ മൃതരായവരുടെ ഭാഗ്യാവസ്ഥയും അവരുടെ ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു എന്നതും ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് കഷ്ടതയ്ക്കോ, മരണത്തിനോ, നമ്മെ വേർപിരിക്കാൻ കഴിയില്ല എന്നതിനാലും; പരേതരുടെ സജീവതയെക്കുറിച്ചല്ല (പലവുരു പറഞ്ഞിട്ടുള്ളതിനാൽ) സംസ്കാര-മരണാനന്തര കർമ്മങ്ങളെക്കുറിച്ച് മാത്രമാണ് പ്രസ്താവ്യം.
മരണശേഷം നടത്തുന്നത് സംസ്കാര ശുശ്രൂഷ തന്നെയാണ്. പിന്നീട് നടത്തുന്നതെല്ലാം (ആണ്ടോടാണ്ട് വരെ) മരണാനന്തര ശുശ്രൂഷകളുമാണ്. പത്രത്തിൽ കണ്ടില്ലായിരുന്നോ ? എന്നൊക്കെ ചിലര്‍ അലസമായി ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ചരമം സ്നേഹബന്ധമുള്ളവരെ വിളിച്ചു തന്നെ അറിയിക്കേണ്ടതല്ലേ?. പണ്ടൊക്കെ പല ദിക്കിലേക്കും 'ചാക്കാല' പറയാൻ പോകുന്നൊരു പോക്കുതന്നെ ഒരു ചടങ്ങായിരുന്നു. മരണമറിയിക്കുമ്പോള്‍ പരേതന്‍റെ ശവസംസ്കാരം തന്നെയാണ് അറിയിക്കേണ്ടത്, മരണാനന്തര കർമ്മങ്ങളല്ല. ശവസംസ്കാര ശുശ്രൂഷയ്ക്ക് പകരം ചിലർ മരണാനന്തരം എന്ന് പ്രാര്‍ത്ഥനകളില്‍ ചൊല്ലുക പോലും ഉണ്ട്. മരണാനന്തര കർമ്മങ്ങൾ നടത്തിക്കൊള്ളൂ... പക്ഷേ സംസ്കരിക്കണം എന്നൊരപേക്ഷയുണ്ട്!
അന്ത്യചുംബനം വിടചൊല്ലലാണ് വീണ്ടുവിചാരമല്ല. അന്ത്യചുംബനം കൊടുക്കാനും ഫോട്ടോയെടുക്കാനുമൊക്കെ ആരും നിർബന്ധിക്കേണ്ട കാര്യമില്ല മൃതരോടുള്ള ആത്മബന്ധത്തില്‍ നിർവഹിക്കേണ്ടതാണ് അതൊക്കെ. ഫോട്ടോ സെഷനിൽ നില്‍ക്കാന്‍ 'കായംകുളത്തെ മാവനെ' വിളിച്ച് വികാരി വശം കെടുന്നത് ചിലപ്പോൾ കണ്ടിട്ടുണ്ട്. മൃതദേഹം എടുക്കാൻ തുടങ്ങുമ്പോൾ 'എന്നാലൊന്നു കൊടുത്തു കളയാം എന്നോർത്ത് ചുംബനത്തിനായി ഓടി വരുന്നവരുമുണ്ട് 'പണ്ടൊക്കെ മക്കളും കൊച്ചുമക്കളും അടങ്ങിയ ചെറിയൊരു സമൂഹമായിരുന്നു ചുംബനം കൊടുത്തിരുന്നതെങ്കിൽ ഇന്ന് ബെവ് ക്യൂ ആപ്പിലെ നിര പോലായി അത്. പള്ളിയിൽ മുഖം മൂടുന്നതിന് മുമ്പ് ചുംബിക്കുന്നത് വിശ്വാസത്തിനും ഭൗതിക സമ്പത്തിനും അനന്തരാവകാശിയായ ഒരാളാണ്. (അതുകൊണ്ടാണ് വിശ്വാസ വിപരീതികളേക്കൊണ്ട് മുഖംമൂടിക്കാത്തത്). ഇപ്പോള്‍ പള്ളിയിലും ഒരു ചുംബന നിരതന്നെ കാണുന്നുണ്ട്. ഇനി ആ മനോഹരതീരത്ത് കണ്ടുമുട്ടാം എന്ന പ്രത്യാശയോടെ മുഖം മൂടുകയാണ്. മുഖം മൂടി തൈലമൊഴിച്ചാൽ പിന്നെ മുഖശീല വീണ്ടും നീക്കരുതെന്നാണ് പ്രമാണം.
നാട്ടുവഴികളിലൂടെയോ റോഡുകളിലൂടെയോ ഉള്ള വഴിക്കാല അഥവാ വിലാപയാത്ര ഇനി സ്വപ്നമാകും. റോഡുകളിൽ വാഹനങ്ങള്‍ നിറഞ്ഞുവെന്നത് വാസ്തവം. വാഹനങ്ങളിലാണെങ്കിൽപ്പോലും നിരനിരയായി മൃതദേഹത്തെ മുൻഗമിക്കുവാൻ കഴിയുന്നത് നല്ലതാണ്. പതിയെപ്പതിയെ ക്ളച്ചു ചവിട്ടുമ്പോള്‍ പെട്രോൾ ഇത്തിരി ചെലവായേക്കാം. അന്തരിച്ച അപ്പാപ്പനാണോ ആഢ്യത്തമുള്ള പെട്രോളിനാണോ പ്രാധാന്യമെന്ന് വാഹനങ്ങളിൽ പോകുന്നവർക്ക് തീരുമാനിക്കാം.
ദിവ്യരഹസ്യങ്ങൾ മൂടി വെക്കുന്ന തിരുവസ്ത്രമാണ് ശോശപ്പാ; ചില കൂദാശകളിലെ മർമ്മപ്രധാനമായ ഭാഗങ്ങളിൽ ഉപയോഗിക്കുന്നതും. ശോശപ്പാ കൊണ്ട് മുഖം മൂടുന്നത് പഴയ ഒരു രീതിയായിരുന്നത്രെ! എന്നാൽ ഇന്നു കാണുന്നതു പോലെ. മരണം അറിഞ്ഞയുടനെ തൊട്ടടുത്ത കടയിലേക്ക് ഓടിച്ചെന്നു വാങ്ങുന്ന ശോശപ്പായല്ല, മറിച്ച് തിരുശരീര രക്തങ്ങൾ മൂടിയശേഷം മാറ്റിവെക്കുന്ന ശോശപ്പാകളാണ് ഇതിനുപയോഗിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. മൃതശരീരത്തിലിടുന്ന ശോശപ്പായുടെ ഉല്പാദനം ഇന്നൊരു വ്യവസായമായി മാറി. മാത്രവുമല്ല മണ്ണിൽലലിയുന്ന തരം കോട്ടണ്‍ തുണിയല്ല, പോളിയസ്റ്റർ-ചിത്രവര്‍ണ്ണ ശോശപ്പാകളാണ് വിപണിയില്‍. വർഷങ്ങൾ കഴിഞ്ഞ് കല്ലറ തുറക്കേണ്ടി വരുമ്പോൾ മണ്ണിലേക്ക് തിരികെ ചേരാത്തത് ഈ സിന്തറ്റിക്ക് അവശിഷ്ടങ്ങൾ തന്നെയാണ്. ചില ദൈവാലയങ്ങൾ കോട്ടണ്‍ മുഖശീല ആദരവായി അർപ്പിക്കുന്നത് മാതൃകാപരമാണ്.
മൃതദേഹം കല്ലറയിലേക്ക് എടുക്കുംമുമ്പ് അവകാശി നടയിൽ മുട്ടുകുത്തി കുഴിക്കാണം സമർപ്പിക്കുന്നത് വേദപുസ്തക പാരമ്പര്യത്തിന്‍റെ ഭാഗമാണ് അബ്രഹാം ഭാര്യയായ സാറായെ സംസ്കരിക്കുവാൻ ഹിത്യരോട് നിലം വിലയ്ക്ക് വാങ്ങിയ വേദചരിത്രം ഓർക്കുക, എൻ്റെ അധ്വാനത്തിന്‍റെയും വിയർപ്പിന്‍റെയും ഭാഗമാകണം എൻ്റെ പ്രിയതമ അന്ത്യവിശ്രമംകൊള്ളുന്നയിടം. അവളുടെ ഭൗതികശരീരം കിടക്കുന്നേടത്ത് എൻ്റെ മനസ്സും പാര്‍ക്കണം. കുറുനരികൾ പാർക്കുന്ന മലമ്പ്രദേശങ്ങളിൽ ഇനി തിരിഞ്ഞുനോക്കാത്ത വിധം ശവം കൊണ്ട് തള്ളുന്നവരോട് ഒന്നും പറയാനില്ല. പള്ളി സെമിത്തേരിയിൽ അടക്കം ചെയ്താലും വല്ലപ്പോഴും കല്ലറയിലെ പുല്ല് ചെത്തി തിരി തെളിക്കാന്‍ സീമന്തപുത്രൻമാര്‍ വരാത്ത ഭാഗ്യഹീനമൃതരുമുണ്ട്.
25 വർഷങ്ങൾക്കു മുമ്പ് പുതുപ്പള്ളി പള്ളിയിൽ ശവസംസ്കാരത്തിന് ശേഷം കട്ടൻകാപ്പി കൊടുക്കാൻ ഗ്ലാസ് കഴുകി കമഴ്ത്തി വെച്ചിരിക്കുന്ന കാഴ്ച അത്ഭുതമായിരുന്നു. ശവസംസ്കാരവുമായി ബന്ധപ്പെട്ട യാതൊരു വിധ ഭക്ഷണ പാനീയങ്ങളും നിലവിലില്ലാതിരുന്ന കാലം. ബർഗറും സമോസയും പഫ്സും അടക്കം ചെയ്ത പൊതികൾ ഇല്ലാത്ത 'അടക്ക' ത്തെക്കുറിച്ച് ചിന്തിക്കുക ഇന്ന് അസാധ്യം. കൊവിഡ് പലതിനെയും മുന്‍കാലത്തേക്ക് കൊണ്ടുപോയി എന്നതു ആശാകരമായ വാസ്തവം.
ശവസംസ്കാരം കഴിഞ്ഞ അതേ ദിവസം വൈകുന്നേരം വീട്ടുകാർ വട്ടം കൂടിയിരുന്നു ചിക്കൻ വിളമ്പുന്നത് കണ്ടപ്പോൾ ഉണ്ടായ അസ്വസ്ഥത തെല്ലൊന്നുമല്ല. വയറിന് അസ്വസ്ഥതകൾ ഇല്ലാത്തിടത്തോളം കാലം അവർക്കിതൊക്കെകാം. എന്നാല്‍ വിശ്വാസിയായ പരേതനോടുള്ള സ്നേഹത്തെപ്രതി ഒരുമിച്ചു 40 ദിവസം വ്രതമെടുക്കുക എന്ന മനോഹരമായ സങ്കല്പം അസ്തമിക്കുകയാണ് പതിയെ ഇവിടെയും. ഇനിയും തിരിച്ചറിയാത്ത അജ്ഞതയുടെയും വഴിതെറ്റിക്കുന്ന അറിവുകളുടേയും എണ്ണം പെരുകുന്നു.
മൺമറഞ്ഞുപോയവന്‍റെ ആത്മാവ് മൂന്നുദിനം സമീപം കാണുന്നത് യഹൂദ വിശ്വാസമായിരുന്നു. നാലുനാൾ കഴിഞ്ഞപ്പോൾ തിരിച്ചു വരവിന്‍റെ സകല പ്രത്യാശയും നഷ്ടപ്പെട്ട ലാസറിന്‍റെ സഹോദരിമാരെ ഓർക്കുക. മൂന്നാം നാൾ മൃതരായവർക്ക് വേണ്ടി ധൂപം വെക്കുന്ന പതിവ് നീതിമാന്മാരായ വിശ്വാസികളുടെ ഇടയിൽ ആദ്യകാലം മുതൽ ഉണ്ടായിരുന്നതായി നമസ്കാരത്തിൽ നാം പാടുന്നു. മോറാനീശോയുടെ ശവസംസ്കാരത്തിൽ പരിശുദ്ധാത്മാവിന്‍റെ നിറവിൽ ഈറേമാരും നരരും കബറിൽ എത്തി എന്നാണല്ലോ!.
വിയോഗത്തിന്‍റെ മൂന്നാം നാൾ (കർത്താവിൻ്റെ ഉയിർപ്പ്), ഒമ്പതാം നാൾ (മാർത്തോമാ ശ്ലീഹായ്ക്ക് ക്രിസ്തു പ്രത്യക്ഷപ്പെട്ടത്), 30 ാം നാൾ (വിലാപകാലം : മോശ, അഹരോന്‍), 40ാം നാൾ കർത്താവിൻ്റെ സ്വർഗ്ഗാരോഹണം എന്നിങ്ങനെ വിശുദ്ധ ബലി അർപ്പിച്ചു ധൂപാര്‍പ്പണം നടത്തേണ്ടതായി ഭാഗ്യസ്മരണാര്‍ഹനായ പ.ദിദിമോസ് ബാവാ എഴുതിയ ശൂശ്രൂഷാ നടപടിക്രമങ്ങളിൽ കാണുന്നു.
300 ദിവസം ഗര്‍ഭത്തില്‍ ചുമ്മിയ അമ്മയ്ക്കുവേണ്ടി 40 ദിവസമെങ്കിലും വിലാപകാലമായി പ്രാർത്ഥനാപൂർവ്വം നാവിൻ്റെ രുചിമുകുളങ്ങൾക്ക് അവധി കൊടുക്കാൻ പലരും തയ്യാറല്ല തന്നെ. ചരമം നടന്നതിന്‍റെ മൂന്നിനും നാലിനും അഞ്ചിനും സൗകര്യപൂർവ്വം വിശുദ്ധ കുർബാന നടത്തി വിരി മടക്കുന്ന ഏർപ്പാടാണ് ഇപ്പോൾ. അടച്ചിട്ടിരിക്കുന്ന വീടാണെങ്കിൽ സാരമില്ല എന്നു വയ്ക്കാം. ആളനക്കങ്ങളുള്ള വീടുകളിലെ സ്ഥിതിയാണീ പറഞ്ഞത്. വീട്ടില്‍ കുഞ്ഞുങ്ങളുണ്ടെന്ന് ചിലര്‍ കാരണം പറയുന്നു. മരണശേഷവും അപ്പനമ്മമാരെ എങ്ങനെ ബഹുമാനിക്കണമെന്ന് കുഞ്ഞുങ്ങളെ കാണിച്ചുകൊടുക്കാൻ ഇതിനേക്കാൾ വലിയ ഉദാഹരണം ഉണ്ടോ?. ലോപബുദ്ധികള്‍ക്ക് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് കൂടി അറിയണം! ഇതേ കുഞ്ഞുങ്ങളോട് തങ്ങളുടെ മരണാനന്തര കർമ്മം എങ്ങനെ നടത്തണമെന്ന് കാണിച്ചു കൊടുക്കുകയാണീ വീരമാതാക്കള്‍.
വിലാപകാലം ഒഴുകിയിറങ്ങുന്നത് കണ്ണീർത്തുള്ളികളല്ല സ്നേഹത്തിൻ്റെ വിലമതിക്കാനാകാത്ത രത്നങ്ങൾ ആണെന്ന് എന്നാണ് നാമിനി തിരിച്ചറിയുക.
ദൈവശാസ്ത്രത്തിന്‍റെ ഇഴ പിരിക്കാനൊന്നും നേരമില്ലാതെ 'ദക്ഷിണ' ഭാഗത്തേക്ക് കണ്ണും നട്ടിരിക്കുന്ന ചില ആധുനിക അഹറോന്മാർ ഇതിനേക്കാളൊക്കെ മെച്ചമാണ്. ''ഞങ്ങടെ ബന്ധുക്കളൊക്കെ അച്ചന്‍മാരായിട്ടുണ്ട്'' എന്നു വീട്ടുകാര്‍ പറയുമ്പോഴേ വികാരി അപകടം മണത്തു കൊള്ളണം. കുറഞ്ഞപക്ഷം കര്‍മ്മങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് ബോധവൽക്കരിക്കാൻ പോലും ഈ ദീനവൈദികര്‍ തയ്യാറാകാത്തതാണ് കടുപ്പം.
സംസ്കാരദിനം വൈദികരുടെ മുഖം ചുറ്റി ഘോഷ ധൂപം വയ്ക്കുന്ന രീതി പത്തനാപുരം ദയറായിൽ പ്രായമുള്ള വൈദികർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിനെ നടാടെ അനുകരിക്കുന്ന കര്‍മ്മികളുടെ എണ്ണവും കൂടുന്നു. നടപടി ക്രമങ്ങളിൽ കാണാത്ത ഒന്നാണിത്. ഇതിൻ്റെ ദൈവശാസ്ത്ര വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വീടു കൂദാശയ്ക്കൊടുവിൽ അടുപ്പിൽ തീ കത്തിക്കുമ്പോൾ കലമെടുത്തുയര്‍ത്തി 'തെശ്ബുഹത്തോ ലീക്കോറോ...' ചൊല്ലി ആഘോഷിക്കുന്ന തീവ്രക്രമികളുടെ നാടാണിത്.
മെത്രാനെക്കിട്ടിയ പരുവത്തിന് ചാത്തം നടത്തി, വിരി എടുത്തു എന്നും പറയുന്നത് കേട്ടിട്ടുണ്ട്. കണ്ട വണ്ടിക്ക് കൈ കാണിച്ചു തെങ്കാശിക്കു കേറ്റി വിട്ടു... അമ്മച്ചിക്കു ഈമോനോടൊന്നും തോന്നരുത്.
പരേതൻ്റെ ഇഹലോക ജീവിതത്തിലെ എല്ലാ ഓർമ്മങ്ങളെയും പൂർത്തിയാക്കിയാണ് വിലാപകാലം പര്യവസാനിക്കുന്നത്. വെള്ളവിരി മടക്കുമ്പോഴുള്ള പ്രാർത്ഥനയും പരേതൻ അവശേഷിപ്പിച്ച ഭൗതിക വസ്തുക്കളെ ഓർത്തു പ്രാർത്ഥിക്കുമ്പോഴും പുനരുത്ഥാനപ്പളുങ്കു കടലിൻ്റെ തിരയിളക്കം ശ്രവിക്കാം. പരലോകത്തിലെ വീണമീട്ടുന്ന വൃന്ദങ്ങളോട് നമ്മെ താരാട്ട് പാടി ഉറക്കിയ ആ ശബ്ദവും അലിഞ്ഞുചേരുന്ന ധന്യ നിമിഷം. പ്രത്യാശയോടെ ഇനിയും പ്രാർത്ഥന തുടരാം.
കേവലമൊരു സംഘമോ കൂട്ടായ്മയോ അല്ല ആരാധനാസമൂഹം. മലയാളത്തിൽ മറ്റൊരു വാക്ക് ഇല്ലാത്തതിനാലാണ് സഭ എന്ന് ഉപയോഗിക്കുന്നത്. രാഷ്ട്രീയ മഹാസഭ, നിയമസഭ തുടങ്ങിയവ സാമാന്യമായി എല്ലാവരും ഉപയോഗിക്കുന്ന പദമാണ്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ അത് ecclesia എന്നത്രെ. (ἐκκλησία). Transliteration: ekklēsia - Pronunciation: ek-klay-see'-ah . Definition: a popular meeting especially a religious congregation (Jewish synagogue or Christian community of members on earth or saints in heaven or both): - assembly church...
ജീവൻ്റെ പങ്കുകാരായി ഭൂമിയിൽ ആരാധിക്കുന്നവരേയും മാലാഖാ തുല്യരായി മൺമറഞ്ഞ വിശുദ്ധരേയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെക്കുറിച്ചു മാത്രമാണ് വിശുദ്ധഗ്രന്ഥത്തിൽ സഭ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, മറക്കരുത്. പരേതർ അന്ധകാരത്തിലേക്കോ വിസ്മൃതിയിലേക്കോ ചേക്കേറുകയല്ല പ്രത്യുത ക്രിസ്തുവിൻ്റെ ശരീരഭാഗമായിത്തന്നെ തുടരുകയാണ് (കൊലോ.3: 3).
അക്കരക്ക് പോകുന്നവരുടെ സാമ്പത്തിക പിന്തുടര്‍ച്ച മാത്രം മതി എന്ന് ചിന്തിക്കരുത്. അന്ത്യകർമ്മങ്ങൾ അവരുടെ അവകാശമാണ്. ⏺
-മുകളിലച്ചന്‍
(frthomasp@gmail.com)