ദുക്‌റോനോ തമസ്‌ക്കരിക്കപ്പെടുമോ?
വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ ജൂലൈ മാസം 3-ാം തീയതി നാം ആചരിച്ചുവല്ലോ. സഭാപഞ്ചാംഗത്തില്‍ ജൂലൈ 3 ദുക്‌റോനോ എന്നും. ഡിസംബര്‍ 21 ശ്ലീഹാ രക്തസാക്ഷിമരണം പ്രാപിച്ചതിന്റെ ഓര്‍മ്മയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതു പലപ്പോഴും സഭാമക്കളില്‍ ആശങ്കയും സംശയവും ഉണര്‍ത്തുന്നു. വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ 1950-മത്ദുക്‌റോനോ കൊണ്ടാടുന്ന ഈ പശ്ചാത്തലത്തില്‍ ദുക്‌റോനോ പെരുന്നാളിനെ സംബന്ധിച്ചുള്ള ഏതാനും ചിന്തകള്‍ ഇവിടെ കുറിക്കട്ടെ.
പൗരസ്ത്യ പാശ്ചാത്യ സഭാചരിത്രകാരന്മാരിലും, പ്രഗത്ഭമതികളായ സഭാംഗങ്ങളിലും. ദുക്‌റോനോ പെരുന്നാളിനെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ സാധൂകരിക്കുന്ന അടിസ്ഥാനപ്രമ ണങ്ങളും ഏറെയുണ്ട്. എന്നാല്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ലഘുവായി പരാമര്‍ശിക്കട്ടെ.
ഉദയംപേരൂര്‍ സുന്നഹദോസിന് മുമ്പുവരെ മലങ്കരയില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മദിനമായി (ചാത്തദിനം) കൊണ്ടാടിയിരുന്നത് ജൂലൈ മാസം 3-ാം തീയതിയാണ്. ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷമാണ് ഡിസംബര്‍ 21/ധനു ശ്ലീഹാ യുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മദിനമായി കൊണ്ടാടുവാന്‍ തുടങ്ങിയത്. 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ മൈലാപ്പൂരില്‍ നടത്തിയ ഉത്ഖനനത്തിന്റെ ഭാഗമായി കണ്ടെടുത്ത കുരിശ് വിയര്‍ത്തതിനെ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തി ചിന്തിക്കുവാനും പഠിപ്പിക്കുവാനും കത്തോലിക്കാ മിഷണറിമാര്‍ ശ്രമിച്ചു. അതിന്റെ ഫലമായി നൂറ്റാണ്ടുകളായി മലങ്കരസഭ ആചരിച്ചുവന്ന മാര്‍ത്തോമ്മാ ശ്ലീഹായുടെ ചാത്തപ്പെരുന്നാള്‍ ജൂലൈ മാസത്തില്‍ നിന്നും ഡിസംബര്‍ മാസത്തിലേക്ക് ക്രമാനുഗതമായി മാറ്റപ്പെട്ടു. മലങ്കരസഭാ മക്കളുടെ ചരിത്രബോധത്തെയും, ശ്ലൈഹിക പാരമ്പര്യത്തെയും ബോധപൂര്‍വ്വം തമസ്‌ക്കരിക്കുന്നതിനുള്ള പാശ്ചാത്യ സഭാ വിഭാഗങ്ങളുടെ ഗൂഢതന്ത്രമാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. കാരണം പാശ്ചാത്യ സഭയെ സംബന്ധിച്ച് മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മദിനം ഡിസംബര്‍ മാസം 21-ാം തീയതി ആയിരുന്നു. പാശ്ചാത്യ സഭയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാള്‍ അവരുടെ ആരാധനാ കലണ്ടറില്‍ ഇടം നേടിയത് വളരെ വൈകിയാണ് എന്നുള്ളതും ഒരു ചരിത്ര സത്യമത്രെ.
പാശ്ചാത്യ സഭാപാരമ്പരൃത്തിലും, അവരുടെ രേഖകളിലുമാണ് ഡിസംബര്‍ 21 മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മദിനമായി പരാമര്‍ശിക്കുന്നത്. പൗരസ്ത്യ സഭകളിലൊന്നും ഡിസംബര്‍ 21 പ്രാധാന്യമുള്ള ദിനമായിരുന്നില്ല. ആരംഭകാലയളവില്‍ ഡിസംബര്‍/ധനു മാസത്തിലെ പെരുന്നാള്‍ കുരിശ് വിയര്‍ത്ത പെരുന്നാളായിട്ടാണ് ആചരിച്ചിരുന്നത്. എന്നാല്‍ കാലക്രമേണെ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷി ത്വത്തിന്റെ പെരുന്നാളായി പരിണമിക്കുകയായിരുന്നു. കുരിശ് വിയര്‍ത്ത പെരുന്നാള്‍ ഡിസംബര്‍ 18ന് എന്ന് ഉദയംപേരൂര്‍ സുന്നഹദോസ് നിശ്ചയിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. പ്രബലമായ പാശ്ചാത്യസഭ സംഘബലം കൊണ്ടും അടിസ്ഥാന പ്രമാണങ്ങളുടെ ബാഹുല്യം കൊണ്ടും മലങ്കരസഭയുടെ അസ്തിത്വത്തെയും ചരിത്രബോധത്തെയും തമസ്‌ക്കരിക്കത്തക്കവിധം മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ തങ്ങളുടെ ആരാധനാ പാരമ്പര്യത്തോട് ചേര്‍ന്നുനില്‍ ക്കത്തക്കവണ്ണം പുനഃക്രമീകരിച്ചുവെന്ന് പറയുന്നതാവും ശരി.
പാശ്ചാതൃ സഭയുടെ ആരാധനാ പാരമ്പരൃത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ കൊണ്ടാടുന്നവര്‍ (അതായത് ഡിസംബര്‍/ധനു 21) ചില ചരിത്രസത്യങ്ങള്‍ വിസ്മരിച്ചുപോകരുത്. മാര്‍ത്തോമ്മാ ശ്ലീഹായുടെ അപ്പോസ്‌തോലിക നല്‍വരത്തെയും, ശ്ലൈഹിക സിംഹാസനത്തെയും ശക്തിയുക്തം എതിര്‍ത്തിട്ടുള്ളവരും നിരാകരിച്ചിട്ടുള്ളവരുമാണ് പാശ്ചാത്യ ചരിത്രകാരന്മാര്‍. കൂടാതെ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനത്തെ നിരാകരിച്ചവരും, ''സംശയാലുവായ തോമ്മാ'' എന്ന അഭിസംബോധനയിലൂടെ ശ്ലീഹായുടെ ശ്ലൈഹിക മഹത്വത്തെ കുറച്ചുകാട്ടിയവരുമത്രെ ഇക്കൂട്ടര്‍. പൗരസ്ത്യ സഭകളുടെ ആരാധനാ വിജ്ഞാനീയത്തെയും ചരിത്രബോധത്തെയും ശ്ലൈഹിക പാരമ്പര്യത്തേയും തമസ്‌ക്കരിക്കുക എന്ന ഗൂഢലക്ഷ്യം ഈ പെരുന്നാള്‍ തീയതിമാറ്റത്തില്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മേല്‍ സൂചിപ്പിച്ചതുപോലെ ജൂലൈ 3-നും ഡിസംബര്‍ 21-നും ഉപോദ്ബലക മായ ധാരാളം ചരിത്രരേഖകള്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ പൗരസ്ത്യ സഭാംഗം എന്ന നിലയില്‍ നമ്മുടെ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മദിനം, ആ പരിശുദ്ധ പിതാവിനെയോ അദ്ദേഹത്തിന്റെ ശ്ലൈഹിക നല്‍വരത്തെയോ സ്വമേധയാ അംഗീകരിക്കാത്തവര്‍ ചൊല്ലിത്തരുന്ന ദിനമായാണോ നാം ആചരിക്കേണ്ടത്. ചരിത്ര സത്യങ്ങള്‍ ആപേക്ഷികമാണ്. പുതിയ പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളും നൂതന ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ശാസ്ത്രീയമായവയെ അംഗീകരിക്കുകയും ചരിത്രപരമായി അശാസ്ത്രീയമായവയെ നാം നിരാകരിക്കുകയും ചെയ്യണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ ജൂലൈ 3ല്‍ നിന്നും മാറ്റി ചിന്തിക്കേണ്ട സാഹചര്യം ചരിത്രപരമായി നിലവിലില്ല. ജൂലൈ 3 മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ എന്ന് നിസംശയം പറയത്തക്ക ചരിത്രരേഖകള്‍ നമുക്കുണ്ട് . ജൂലൈ 3 നെ സാധൂകരിക്കുന്ന ചില വസ്തുതകള്‍ കൂടെ താഴെ സൂചിപ്പിക്കട്ടെ:
1. ദുക്‌റോനോ എന്ന വാക്കിന്റെ അര്‍ത്ഥം ഓര്‍മ്മദിനം എന്നു തന്നെയാണ്. പേര്‍ഷ്യയിലേക്ക് അസ്ഥി മാറ്റം ചെയ്യപ്പെട്ടതിനെ അനുസ്മരിക്കുന്ന ഒന്നല്ല. അങ്ങനെയെങ്കില്‍ ദുക്‌റോനോ എന്ന പദത്തിന് പകരം മറ്റൊരു പദം ഈ ദിനത്തിന്റെ പ്രാധാന്യത്തെ കാണിക്കുവാന്‍ ഉപയോഗിക്കുമായിരുന്നു.
2. പൗരസ്ത്യ സഭാ പാരമ്പര്യങ്ങളും പിതാക്കന്മാരുടെ രചനകളും ആരാധനാ വിജ്ഞാനീയവുമെല്ലാം ജൂലൈ-3 മാര്‍ത്തോമ്മായുടെ ദുക്‌റോനോ എന്ന് സാക്ഷ്യപ്പെടുത്തുന്നു (വിസ്താരഭയത്താല്‍ രേഖകള്‍ നിരത്തുന്നില്ല).
3. 16-ാം നുറ്റാണ്ടുവരെയുള്ള മലങ്കരസഭാ പാരമ്പര്യം ജൂലൈ 3-ന്റെ പ്രാധാന്യത്തെ സവിസ്തരം രേഖപ്പെടുത്തുന്നു. ഉദയംപേരൂര്‍ സുന്നഹദോസ് വരെ ഡിസംബര്‍ 21 മലങ്കരയില്‍ ദുക്‌റോനോ പെരുന്നാളായി ആചരിച്ചിട്ടില്ല. എന്നാല്‍ ജൂലൈ 3 വളരെ ആഘോഷമായി ആചരിച്ചിരുന്നു.
4. റമ്പാന്‍ പാട്ട്, കേരള പഴമ, 16-90 നൂറ്റാണ്ടു വരെ പരിശുദ്ധന്റെ കബറിങ്കലേക്ക് നടത്തിയ തീര്‍ത്ഥയാത്ര ഇവയെല്ലാം ജൂലൈ, കര്‍ക്കിടകം 3 ന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു. തദ്ദേശീയ ആരാധനാ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ജൂലൈ 3 നെ സാധൂകരിക്കുന്നു.
5. മലങ്കരസഭാ പാരമ്പര്യത്തില്‍ ഏതാനും നാള്‍ മുമ്പുവരെ മോറാനായ പോലെ ആചരിച്ചിരുന്ന പെരുന്നാളായിരുന്നു ജൂലൈ 3 ലെ ദൂക്‌റോനോ.
മേല്‍പ്പറഞ്ഞ രേഖകളെക്കൂടാതെ അനേകം ചരിത്രരേഖകള്‍ ജൂലൈ 3 ലെ ദുക്‌റോനോ പെരുന്നാളിനെ സാധൂകരിക്കത്തക്ക വിധം പരാമര്‍ശിക്കപ്പെടുവാനുണ്ട്. എന്നാല്‍ വിസ്താരഭയവും ആവര്‍ത്തന വിരസതയും മൂലം ആ ഉദ്യമത്തിന് മുതിരുന്നില്ല. പാശ്ചാത്യ സഭയോട് കിടപിടിക്കുവാന്‍ കഴിവില്ലാത്ത മലങ്കരസഭയെ ചരിത്രബോധത്തിന്റെ തമസ്‌ക്കരണത്തിലൂടെ കിഴ്‌പ്പെടുത്തുവാനുള്ള ഏതു ശ്രമത്തെയും നാം ചെറുക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചരിതബോധങ്ങളെ തിരുത്തുന്നതിന് ഉപോദ്ബലകമായ ചരിത്രവസ്തുതകള്‍ ശാസ്ത്രീയമായി ലഭ്യമാക്കുന്ന പക്ഷം നാം അവയെ അംഗീകരിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ അശാസ്ത്രീയമായവയെ നിരാകരിക്കുവാനും നമ്മുടെ സഭാപാരമ്പരൃത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനില്‍ക്കുവാനുള്ള ആത്മധൈര്യം നാം വീണ്ടെടുക്കണം. അല്ലാത്തപക്ഷം കൊളോണിയല്‍ അധിനിവേശ സംസ്‌ക്കാരത്തിന്റെ നൂതന ഉപാധിയായി ദൂക്‌റോനോ പെരുന്നാള്‍ മാറ്റപ്പെടും. ഒരുവാക്കുകൂടെ കുറിക്കട്ടെ. ''സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ അത് നമുക്ക് തിരിച്ചുപിടിക്കാം. എന്നാല്‍ ചരിത്രം നഷ്ടപ്പെടുന്നപക്ഷം അതൊരു ജനതയുടെ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെ അന്ത്യമാകും''. വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ നമുക്ക് കോട്ടയായിരിക്കട്ടെ.
ഫാ. ഡോ. ജോസ് ജോണ്‍
വൈദിക സെമിനാരി, കോട്ടയം