പ. മാത്യൂസ് തൃതീയന്‍ ബാവായുടെ റോമന്‍ പര്‍വ്വം - ഫാ. ഡോ. മാത്യു വര്‍ഗ്ഗീസ്

പ. മാത്യൂസ് തൃതീയന്‍ ബാവായുടെ റോമന്‍ പര്‍വ്വം - ഫാ. ഡോ. മാത്യു വര്‍ഗ്ഗീസ്

പ. മാത്യൂസ്  തൃതീയന്‍ ബാവായുടെ  റോമന്‍ പര്‍വ്വം - ഫാ. ഡോ. മാത്യു വര്‍ഗ്ഗീസ്

 പ. മാത്യൂസ്  തൃതീയന്‍ ബാവായുടെ  റോമന്‍ പര്‍വ്വം

പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹിക സിംഹാസനത്തില്‍ ആരൂഡനാ കുന്ന പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിലപാടുകളിലെ കാര്‍ക്കശ്യം കൊണ്ടും, ഹൃദയത്തിന്റെ നൈര്‍മ്മല്യം കൊണ്ടും ശ്രദ്ധേയനാണ്. പുറമെ പരുക്കനാണ് എന്ന്തോന്നലുണ്ടാക്കുമ്പോഴും ഹൃദയത്തില്‍ നിന്ന് ദയവും വിശുദ്ധിയും പരന്നൊഴുകുന്നു. എന്റെ ഗുരുവാണെങ്കിലും പ. പിതാവിന്റെ നന്മയും, ഹൃദയത്തിലെ സ്‌നേഹവും തിരിച്ചറിയുന്നത് റോമിലെ അദ്ദേഹത്തോടൊത്തുള്ള സഹവാസത്തില്‍ നിന്നാണ്.

റഷ്യയിലെ പഠനത്തിനുശേഷം 1980-84 കാലയളവിലാണ്, എം. എ. മത്തായി അച്ചനായി പ. ബാവാ തിരുമേനി റോമില്‍ പഠനം നടത്തുന്നത്. റോമില്‍ പഠനം നടത്തിയ മലങ്കരസഭയിലെ ഒന്നാമനും തിരുമേനി തന്നെ യാണ്. അക്കാലത്ത് റഷ്യന്‍ സഭയുടെ ബൈസന്റിയന്‍ റീത്തിന്റെ ചുമതലയിലുള്ള റുസിക്കം (Russicum) എന്ന കോളജില്‍ താമസിച്ചുകൊണ്ട് പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തിരുമേനി പഠനം നിര്‍വ്വഹിച്ചത്. ഈ രണ്ടു സ്ഥാപനങ്ങളും ഒരേ ക്യാംപസിലാണ് സ്ഥിതിചെയ്യുന്നത്. ജസ്യൂട്ട് വൈദികരുടെ ചുമതലയിലാണ് ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത്. പ്രശസ്തരായ ജസ്യൂട്ട് വൈദികരുടെ ശിക്ഷണത്തില്‍ പ. പിതാവ് പൗരസ്ത്യ വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്തി.

സുറിയാനി സഭാപിതാവായിരുന്ന മാബൂഗിലെ മാര്‍ പീലക്‌സിനോസിന്റെ ക്രിസ്തുശാസ്ത്രത്തിലായിരുന്നു പ. പിതാവിന്റെ ഗവേഷണം. ക്രിസ്തുശാസ്ത്രത്തില്‍ അഗ്രഗണ്യനായ ഓര്‍ട്ടിസ് ഡേ ഉര്‍ബീനയായിരുന്നു ഗവേഷണത്തിന്റെ മേല്‍നോട്ടം നിര്‍വഹിച്ചത്. കൂടാതെ ഫാ. വിന്‍സെന്‍സോ  പോ ജി, ഫാ. റെനേ ലവനന്റ് , ഫാ. പിയറേ യൂസിഫ് എന്നീ പണ്ഡിതരുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടായിരുന്നു. 1984-ല്‍ ഗവേഷണം പൂര്‍ത്തീകരിച്ച് നാട്ടില്‍ തിരിച്ചെത്തിയ തിരുമേനി വൈദികസെമിനാരിയുടെ ചുമതലകളില്‍ മുഴുകുകയും, തുടര്‍ന്ന് മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് മെത്രാസന ശുശ്രൂഷകളില്‍ വ്യാപൃതനാകുകയും ചെയ്തു. എന്നാല്‍ തന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുവാന്‍ കൃത്യാന്തരബാഹുല്യം നിമിത്തം തിരുമേനിക്ക് കഴിഞ്ഞില്ല. 

ഗവേഷണ പ്രബന്ധം കാലാനുസൃതമായി പരിഷ്‌ക്കരിച്ച് പ്രസിദ്ധീകരിക്കുവാനായിട്ടായിരുന്നു പ. പിതാവിന്റെ രണ്ടാം റോമന്‍ യാത്ര. 2015 ഒക്ടോബര്‍ മാസം മുഴുവന്‍ റോമില്‍ വന്ന് താമസിച്ച് തന്റെ പ്രബന്ധം അപ്‌ഡേറ്റ് ചെയ്തു പ്രസിദ്ധീകരിക്കുവാന്‍ പ. പിതാവിനു കഴിഞ്ഞു. മ്രെതാസന ഭരണ ചുമതലകള്‍, പ. സഭയിലെ മറ്റു പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവ മാറ്റിവച്ച്, പഠനം നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് പ്രായം തളര്‍ത്താത്ത പഠിതാവിന്റെ ഹൃദയവും ഉത്സാഹവും അദ്ദേഹത്തിന് ഉണ്ടായതുകൊണ്ടാണ്.

അന്ന് റോമില്‍ ഉപരിപഠനം നടത്തിയ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയുവാന്‍ കഴിഞ്ഞത് ഈ രണ്ടാം റോമന്‍ വാസത്തിലാണ്. പ്രാര്‍ത്ഥനകളെല്ലാം പൂര്‍ത്തീകരിച്ച്, രാവിലെ തന്നെ റോമിലെ തിരക്കേറിയ പൊതുഗതാഗത ബസുകളിലും മെട്രോ ട്രെയിനുകളിലും യാത്ര ചെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയില്‍ എത്തി, പുസ്തകങ്ങള്‍ എടുത്ത് നോട്ടു കുറിച്ചെടുക്കുന്ന തിരുമേനി ഞങ്ങള്‍ക്ക് മാതൃകയും ഉത്സാഹവുമായി തീര്‍ന്നു. ഉച്ചയ്ക്ക് ഒരു കഷണം ബ്രഡും ഒരു പഴവും കഴിച്ച് ഉച്ചഭക്ഷണം പൂര്‍ത്തീകരിച്ച് ലളിതമായ ജീവിതസാഹചര്യങ്ങളില്‍ തൃപ്തനായി പഠനം നടത്തുവാന്‍ തിരുമേനിക്ക് കഴിഞ്ഞു. ആ സന്ദര്‍ഭത്തില്‍ തന്നെ അവിടെ യുള്ള അദ്ധ്യാപകരെ കണ്ട് സംസാരിക്കുവാനും അറിവുകള്‍ നേടുവാനും സമയം കണ്ടെത്തി.

പ. ബാവാ തിരുമേനിയുടെ പഠനകാലയളവില്‍ റോമിലുള്ള ഒരു ചെറിയ ചാപ്പലില്‍ അദ്ദേഹം വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. വിയന്നയില്‍ പോയി ഒരു ഞായറാഴ്ച വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 2015 ഒക്ടോബര്‍ 16-ന് ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിക്കുവാനും സ്‌നേഹ സൗഹൃദ സംഭാഷണങ്ങള്‍ നടത്തുവാനും കഴിഞ്ഞത് ഹൃദ്യമായ അനുഭവമായിരുന്നു. അതേ അവസരത്തില്‍ തന്നെ ഒക്ടോബര്‍ 28-ന് വൈദികരായ ഞങ്ങളെ കൂട്ടിക്കൊണ്ട് മിലാനിലുള്ള കോപ്റ്റിക് സഭയുടെ സന്യാസാശ്രമം സന്ദര്‍ശിച്ച് അവിടെയുള്ള മെത്രാപ്പോലീത്തന്മാരോടും, സന്യാ സികളോടും മലങ്കരസഭയുടെ സ്‌നേഹ-സൗഹൃദങ്ങള്‍ പങ്കുവച്ചതും ഓര്‍ക്കുന്നു.

ഒരു രാതി മുഴുവന്‍ ബസില്‍ യാത്ര ചെയ്താണ് റോമില്‍ നിന്ന് മിലാനില്‍ എത്തിയത്. ശാരീരികമായ പ്രയാസം വല്ലതും ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നെങ്കിലും തിരുമേനി ധൈര്യപൂര്‍വ്വം യാത്രയ്ക്ക് തയ്യാറായി. ആ ആശ്രമ ചാപ്പലില്‍ നമ്മുടെ നമസ്‌കാരം ഞങ്ങള്‍ പ. പിതാവിന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു.

1983 ജൂണ്‍ 3-നാണ് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായോടൊന്നിച്ച് അന്നത്തെ മാര്‍പാപ്പായായിരുന്ന വി. ജോണ്‍ പോള്‍ രണ്ടാമനെ പ. പിതാവ് സന്ദര്‍ശിച്ചത്. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വത്തിക്കാന്‍ ചിത്രശേഖരത്തില്‍ നിന്ന് സമ്പാദിക്കുവാനും, രണ്ടാം റോമന്‍ വാസത്തിലിടയായി. പ. ബാവാ തിരുമേനിയുടെ പഠനത്തിന്റെ പൂര്‍ത്തീകരണമായി തന്റെ ഗവേഷണപ്രബന്ധം The Word become Flesh എന്ന പേരില്‍ 2020-ല്‍ ജര്‍മ്മനിയില്‍ നിന്ന് പ്രസിദ്ധീകരിച്ചു. ഗവേഷണം കഴിഞ്ഞ് നീണ്ട 36 വര്‍ഷം കഴിഞ്ഞാണ് ആ പ്രബന്ധം പ്രസിദ്ധീകൃതമായത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രായം ബുദ്ധിയെ തളര്‍ത്തില്ല എന്നത് പ. ബാവാ തിരുമേനിയുടെ റോമിലെ പഠനം കാണിച്ചു തരുന്നു. മലങ്കരസഭയിലെ എളിയ വൈദികനായ എനിക്ക് ആ മഹാ മനുഷ്യനെ അടുത്തറിയുവാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ രണ്ടാം റോമന്‍ പഠനകാലയളവിലാണ് എന്നതും സന്തോഷപ്രദമാണ്. പൗരാണികമായ ഈ സഭയെ ദൈവികമായി നയിക്കുവാന്‍ പ. പിതാവേ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 

ഫാ. ഡോ. മാത്യു വര്‍ഗ്ഗീസ്

വൈദിക സെമിനാരി, കോട്ടയം



Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3