വിശുദ്ധ മാമോദീസ സുറിയാനി പാരമ്പര്യത്തില്‍ - ഫാ.ഡോ.ബി.വര്‍ഗ്ഗീസ്‌

വിശുദ്ധ മാമോദീസ സുറിയാനി പാരമ്പര്യത്തില്‍ - ഫാ.ഡോ.ബി.വര്‍ഗ്ഗീസ്‌

വിശുദ്ധ മാമോദീസ സുറിയാനി പാരമ്പര്യത്തില്‍ - ഫാ.ഡോ.ബി.വര്‍ഗ്ഗീസ്‌

വിശുദ്ധ മാമോദീസ സുറിയാനി പാരമ്പര്യത്തില്‍

ആരാധനാക്രമങ്ങളിലുള്ള വൈവിദ്ധ്യം സുറിയാനി പാരമ്പര്യത്തിന്റെ ഒരു പ്രത്യേകതയാണ്. വി.കുര്‍ബാനയ്ക്ക് അനേകം ക്രമങ്ങളുള്ളതുപോലെ (എഴുപതില്‍പരം) മാമോദീസായില്‍ ഒരു ഡസനോളം ക്രമങ്ങള്‍ സുറിയാനി സഭയിലുണ്ട്. എന്നാല്‍ പാമ്പാക്കുട നിന്നും പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ നമ്മുടെ സഭയില്‍ ഉപയോഗത്തിലിരിക്കുന്നതുമായ മാമോദീസായുടെ അര്‍ത്ഥത്തെപ്പറ്റി വിവരിക്കുവാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. സുറിയാനി സഭയിലെ മാമോദിസായെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളെപ്പറ്റി ഇവിടെ പരാമര്‍ശിക്കുന്നതു കൊണ്ട് പ്രധാനപ്പെട്ട വ്യാഖ്യാനകൃതികള്‍ ഏതൊക്കെയെന്ന് ആദ്യമായി പറയട്ടെ.

1. മാമോദീസായുടെ വ്യാഖ്യാനകൃതികള്‍

1. സെന്റ് ജോണ്‍ ക്രിസോസ്റ്റം, മാമോദീസാ യെപ്പറ്റിയുള്ള പ്രസംഗങ്ങള്‍.

2. യെറുശലേമിലെ വി.കൂറിലോസ്, സ്‌നാ നാര്‍ത്ഥികള്‍ക്കായുള്ള വിശ്വാസ ബോധന പ്രസംഗങ്ങള്‍

3. മൊപ്‌സുവെസ്ത്യായിലെ തിയൊഡോര്‍, മാമോദീസായേയും വി. കുര്‍ബാനയെയും സംബന്ധിച്ചുള്ള പ്രസംഗങ്ങള്‍.

4. സെറൂഗിലെ വി.യാക്കോബിന്റെ ചില പ്രസംഗങ്ങള്‍.

5. ദീവന്നാസ്യോസ് അരയോപഗൈറ്റ്, എക്‌ളിസിയാസ്റ്റിക്കല്‍ ഹയരാര്‍ക്കി.

6. അന്ത്യോഖ്യയിലെ വി.സേവേറിയോസി ന്റെ ചില പ്രസംഗങ്ങള്‍.

7. പാത്രിയര്‍ക്കീസ് യൂഹാനോന്‍ 1 (631-648) വി.മൂറോനെപ്പറ്റിയുള്ള പ്രസംഗം.

8. എഡേസായിലെ വി.യാക്കോബ്(+708) വി.മൂറോനെപ്പറ്റിയുള്ള പ്രസംഗം.

9. അറബികളുടെ മെത്രാനായ ഗീവറുഗീസ് (+724) വി.കൂദാശയുടെ വ്യഖ്യാനം.

10. അറബികളുടെ മെത്രാനായ ഗീവറുഗീസ്  വി. മൂറോന്‍ കൂദാശയുടെ വ്യഖ്യാനം.

11. തെഗ്രീസിലെ അന്തോണിയോസ്(850) വി.മൂറോനെപ്പറ്റിയുള്ള ലേഖനം.

12. ലാസര്‍ ബര്‍സബ്താ (9-ാം നൂറ്റാണ്ട്) മാമോദീസായുടെയും മൂറോന്റെയും വ്യഖ്യാനങ്ങള്‍.

13. മൂശെ ബര്‍ കീഫാ (+903)മാമോദീസായുടെയും മൂറോന്റെയും വ്യഖ്യാനങ്ങള്‍.

14. ദീവന്നാസ്യോസ് ബര്‍സ്‌ലീബി (+1171) മാമോദീസായുടെയും മൂറോന്റെയും വ്യഖ്യാ നങ്ങള്‍.

15. ബാര്‍ എബ്രായ (1286) ഹൂദായക്കാനോന്‍, മ്‌നൊറസ് കുദ്‌ശെ ആറാം ഭാഗം (കൂദാശ കളെപ്പറ്റി).

2. മാമോദീസായുടെ വിവിധ ഘടകങ്ങള്‍.

 പഠനത്തിന്റെ സൗകര്യത്തിനുവേണ്ടി പാമ്പാക്കുട ക്രമത്തിന്റെ പൊതുവായ ഘടന താഴെ നല്‍കുന്നു.

1. ആമുഖ പ്രാര്‍ത്ഥന

2. പ്രൊമിയോന്‍ സെദ്‌റ

3. വേദവായനകള്‍

4. പേരുകള്‍ എഴുതുന്നത്

5. മുഖത്ത് ഊതുന്നത്

6. നെറ്റിയില്‍ തൈലം കൂടാതെ കുരിശടയാളം

7. ബഹിഷ്‌കരണം

8. സാത്താനെ ഉപേക്ഷിക്കുന്നു

9. ക്രിസ്തുവിനെ സ്വീകരിക്കുന്നു

10. വിശ്വാസപ്രമാണം

11. സൈത്തുകൊണ്ടു നെറ്റിയില്‍ അഭിഷേകം

12. വെള്ളം ശുദ്ധീകരിക്കുന്നു.

എ) പച്ചവെള്ളവും ചൂടുവെള്ളവും ചേര്‍ക്കുന്നു

ബി) ശോശപ്പാ ആഘോഷം

സി) വെള്ളത്തിന്മേല്‍ ഊതുന്നു

ഡി) വെള്ളത്തിന്മേല്‍ കുരിശടയാളം വരയ്ക്കുന്നു

ഇ) മൂറോന്‍ ഒഴിക്കുന്നു

13. സ്‌നാനം

14. മൂറോന്‍ അഭിഷേകം

15. വെള്ള വസ്ത്രം നല്‍കുന്നു.

16. വി. കുര്‍ബാന അനുഭവം

17. കിരീടം ധരിപ്പിക്കുന്നു

18. സമാപന പ്രാര്‍ത്ഥന

3. തലതൊടുന്നയാളിന്റെ സ്ഥാനം

സ്‌നാനമേല്‍ക്കുന്ന കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉരുവിടുകയാണ് ഇന്ന് തല തൊടുന്നയാളിന്റെ ദൗത്യം. എന്നാല്‍ ക്രിസ്തീയ പാരമ്പര്യത്തില്‍ കുഞ്ഞുകളുടെ കാര്യത്തില്‍ മാത്രമല്ല, മുതിര്‍ന്നവരുടെ സ്‌നാനത്തിലും തലതൊടുന്നയാളിന് സ്ഥാനമുണ്ട്. ആദിമസഭയില്‍ ഒരു പുറജാതിക്കാരന്‍ സഭാംഗമായിത്തീരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഉടനെ തന്നെ അയാളെ സ്‌നാനപ്പെടുന്ന രീതി ഉണ്ടായിരുന്നില്ല. ആദ്യമായി അയാള്‍ ഒരു സഭാംഗം മുഖേന ബിഷപ്പിനെ സമീപിക്കുന്നു. സ്‌നാനമേല്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ആളിന്റെ ഉദ്ദേശശുദ്ധി, ജീവിതവിശുദ്ധി, വിശ്വാസത്തില്‍ ജീവിക്കുമെന്നുള്ള ഉറപ്പ് എന്നാ കാര്യങ്ങളെപ്പറ്റി പ്രസ്തുത സഭാംഗം ബിഷപ്പിനെ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞേ അയാളെ സ്‌നാനാര്‍ത്ഥിയായി സഭ സ്വീകരിച്ചിരുന്നുള്ളൂ. ഈ സഭാംഗം സ്‌നാനാര്‍ഥിയുടെ വിശ്വാസ പരിശീലനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണം. ഇയാളെ തലതൊട്ടപ്പന്‍ (sponsor or Godfather) ആയി ബിഷപ്പുതന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അയല്‍വാസിയായ കുടുംബ സുഹൃത്തോ, ഉറ്റ ബന്ധുവോ ആയിരിക്കണം തലതൊട്ടപ്പന്‍ എന്ന് ആദിമസഭ പ്രത്യേകം നി ഷ്‌കര്‍ഷിച്ചിരിന്നു.

കുഞ്ഞുങ്ങളുടെ മാമോദീസായില്‍ തല തൊടുന്നയാള്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായിരിക്കണമെന്ന് നിര്‍ബന്ധമാണ്. കൗദാശിക ജീവിതമില്ലാത്ത ഒരാള്‍ തലതൊടുവാന്‍ മുന്നോട്ടു വന്നാല്‍ അയാളെ മാറ്റി നിര്‍ത്തുവാന്‍ വൈദികനു തീര്‍ച്ചയായും അധികാരമുണ്ട്. ബാഹ്യകേരള ഇടവകകളില്‍ അജ്ഞതകൊണ്ടും മറ്റും ഇതര സഭാംഗങ്ങളായ ബന്ധുകളെ തലതൊടീക്കുവാന്‍ കൊണ്ടുവരാറുണ്ട്. നമ്മുടെ സഭാംഗങ്ങളല്ലാത്തവരെ മാറ്റി നിര്‍ത്തുന്നതില്‍ വൈദികര്‍ ഒട്ടും സംശയിക്കേണ്ട ആവശ്യമില്ല.

4. പേരുകള്‍ എഴുതുന്നത്

മാമോദീസാ രജിസ്റ്ററില്‍ പേരെഴുതുന്നത് ആദിമസഭയില്‍ ഒരു കൗദാശിക കര്‍മ്മമായിട്ടാണ് കണക്കാക്കിയിരുന്നത്. ഒരാളെ സ്‌നാനാര്‍ഥിയായി സഭ അംഗീകരിക്കുമ്പോള്‍ ജീവഗ്രന്ഥത്തില്‍ (ഫിലി 4:3)അയാളുടെ പേരുകള്‍ എഴുതിയിരുന്നു. നാലാം നൂ റ്റാണ്ടില്‍ യെറുശലേമില്‍ വലിയനോമ്പിന്റെ ആരംഭത്തില്‍ തന്നെ ഉയിര്‍പ്പുപെരുന്നാളില്‍ മാമോദീസായേല്‍ക്കുന്നവരുടെ പേരുകള്‍ പ്രത്യേക ഗ്രന്ഥത്തില്‍ എഴുതിയിരുന്നതായി, എത്തറിയ എന്ന തീര്‍ത്ഥാടക രേഖപ്പെടുത്തുന്നു. പേരുകള്‍ എഴുതുന്നതിന് മുമ്പായി, സ്‌നാനാര്‍ഥികളുടെ ജീവിതചര്യകളെപ്പറ്റി ബിഷപ്പ് പ്രത്യേകം അന്വേഷണം നടത്തിയിരുന്നത്രെ. തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അവരുടെ മാമോദീസാ മാറ്റിവച്ചിരുന്നു എന്നാണ് എത്തറിയാ പറയുന്നത്. നിന്റെ യഥാര്‍ത്ഥ ജ്ഞാനത്തിലേക്ക് നീ ഇപ്പോള്‍ വിളിച്ചിരിക്കുന്ന ഈ ദാസന്റെ നാ മം നിന്റെ ജീവഗ്രന്ഥത്തില്‍ എഴുതണമെ എന്നാണ് പേരുകള്‍ എഴുതുമ്പോഴുള്ള പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നത്. സ്‌നാനത്തോടുകൂടി സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയില്‍(എബ്രാ 12:28) അയാള്‍ അംഗമായിത്തീരുന്നു.

5. മുഖത്ത് ഊതുന്നത്

പേരുകള്‍ എഴുതിയതിനു ശേഷം പട്ടക്കാരന്‍ സ്‌നാനാര്‍ഥിയുടെ മുഖത്ത് കുരിശാകൃതിയില്‍ ഊതുന്നു. ''നിന്റെ ഏക പുത്രന്‍ വിശുദ്ധ ശിഷ്യന്മാരില്‍ ഊതിയതായ ദൈവികവിശ്വാസം ഇവനു നല്‍കേണമെ..'' എന്ന വാചകത്തോടെയാണ് ആ സമയത്തേക്കുള്ള പ്രാര്‍ത്ഥന ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിനെ നിങ്ങള്‍ സ്വീകരിപ്പിന്‍(യോഹ 20:22) എന്നു പറഞ്ഞുകൊണ്ടാണല്ലോ കര്‍ത്താവ് ശിഷ്യന്മാരുടെ മേല്‍ ഊതിയത്. മാമോദീസായിലൂടെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ സ്‌നാനാ ര്‍ഥിയെ ഒരുക്കുവാനാണ് മുഖത്ത് ഊതുന്നത്.

ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മൂക്കില്‍ ഊതിയാണ് ദൈവം അവന് ജീവശ്വാസം നല്‍കിയത്. (ഉല്‍പ്പത്തി.2:7) സൃഷ്ടിയുടെ ആരംഭത്തിലും ദൈവാത്മാവ് സജീവമായിരുന്നു. ചുരുക്കത്തില്‍ സൃഷ്ടിയില്‍ ദൈവത്തിന്റെ ആത്മാവ് (റൂഹാ=ശ്വാസം) സജീവമായ പങ്കുവഹിച്ചു. അതേ രീതിയില്‍ പുതിയ സൃഷ്ടിയായ മാമോദീസായിലും ദൈവത്തിന്റെ റൂഹാ (ശ്വാസം, ആത്മാവ്) സജീവമായ പങ്കുവഹിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ കര്‍മ്മം. യോഹന്നാന്റെ ചിന്തയില്‍ വെള്ളത്തില്‍ നിന്നും ആത്മാവില്‍ നിന്നുമുള്ള വീണ്ടും ജനനമാണല്ലോ മാമോദീസാ.

6. നെറ്റിയില്‍ കുരിശടയാളം വരയ്ക്കുന്നു.

തുടര്‍ന്നു സ്‌നാനാര്‍ഥിയുടെ നെറ്റിയില്‍ തൈലം കൂടാതെ മൂന്നു കുരിശടയാളങ്ങള്‍ വരയ്ക്കുന്നു. സ്‌നാനമേല്‍ക്കാന്‍ ആഗ്രഹിക്കുന്നയാളിനെ സ്‌നാനാര്‍ഥിയായി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നി രിക്കണം ഈ ചടങ്ങു മാമോദീസായില്‍ ആരംഭിച്ചത്. സെബദി പുത്രനായ യോ ഹന്നാന്റെ ചരിത്രത്തിലെ പുറജാതി പു രോഹിതന്മാരുടെ സ്‌നാനത്തിലാണ് (4-ാം നൂറ്റാണ്ട്) ഈ ചടങ്ങ് ആദ്യമായി കാണുന്നത്. ദീവന്നാസ്യോസ് അരയോപഗൈറ്റ്, മാബൂഗിലെ പീലക്‌സിനോസ്, എഡേസായിലെ യാക്കോബ്, മൂശെ ബര്‍കീഫാ, ദീവന്നാസ്യോസ് ബര്‍സ്‌ലീബി എന്നീ പിതാക്കന്മാര്‍ ഇതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. വി. സേവേറിയോസിന്റെ ക്രമത്തില്‍ ഈ ചടങ്ങിനു തൊട്ടുമുമ്പു നല്‍കുന്ന പ്രാര്‍ത്ഥനയില്‍ നിന്നും ഇതിന്റെ അര്‍ത്ഥം വ്യക്തമാക്കുന്നു. എന്റെ ബലഹീന മദ്ധ്യസ്ഥതയാല്‍ വീണ്ടും ജനനം പ്രാപിക്കുവാന്‍ ഒരുങ്ങുന്ന ഈ ദാസരില്‍ നിന്റെ ക്രിസ്തുവിനെ നീ ഉരുവാക്കണമെ. ഇവരെ നിന്റെ അപ്പോസ്തലന്മാരുടെയും പ്രവാചകന്മാരുടെയും അടിസ്ഥാനത്തിന്മേല്‍ ഉറപ്പിക്കണമെ. നിന്റെ കാതോലിക സഭയില്‍ സത്യനടുതലയായി ഇവരെ  നടത്തണമെ. നിന്റെ ബഹുമാന്യവും വാഴ്ത്തപ്പെടുമായ നാമത്തെക്കുറിച്ചുള്ള ഭയ ത്തില്‍ ഇവരെ വളര്‍ത്തേണമെ..'' (ഈ പ്രാര്‍ത്ഥന പാമ്പാക്കുട ക്രമത്തിലില്ല)

ഇതേ സ്ഥാനത്തു സേവേറിയോസിന്റെ മറ്റൊരു ക്രമത്തില്‍ നല്‍കുന്ന പ്രാര്‍ത്ഥനയില്‍ മാമോദീസായിലൂടെ വിജയകിരീടം പ്രാപിക്കുവാന്‍ ഇവരെ യോഗ്യരാക്കണമെ എന്നു അപേക്ഷിക്കുന്നു. ചുരുക്കത്തില്‍ സ്‌നാനത്തിനുള്ള ഒരുക്കമായിട്ടാണു നെറ്റിയില്‍ അടയാളം നല്‍കുന്നത്. ദൈവം വേര്‍തിരിച്ചവരുടെ അടയാളമാണ് മുദ്ര(പുറ. 12:7 14, യെഹ. 9:4, വെളി. 7:3) മാമോദീസായിലൂടെ പ്രാപിക്കുന്ന ജീവമുദ്രയുടെ മുന്‍കുറിയാണ് നെറ്റിയിലെ അടയാളം. (2 കൊരി. 1:22, എഫെ. 1:13, 4:30)

മൂശെ ബര്‍കീഫാ നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. ചായം ഇളകിപ്പോയ ഒരു പഴയ ചിത്രം ചിത്രകാരന്‍ നന്നാക്കുമ്പോള്‍ ആദ്യമായി അത് തുടച്ചു വൃത്തിയാക്കുകയും പഴമയുടെ പാടുകള്‍ നീക്കുകയും ചെയ്യുന്നു. അതിനുശേഷം അയാള്‍ ചായമടിച്ചു ചിത്രം ഭംഗിയാക്കുന്നു. വൃത്തിയാക്കാതെ ചായമടിച്ചാല്‍ അയാള്‍ ചായം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതേ രീതിയില്‍ പുരോഹിതന്‍ പാപത്താല്‍ പഴയതും വൃത്തിഹീനവുമായിത്തീര്‍ന്ന സ്‌നാനാര്‍ഥിയെ സമീപിച്ചു ആദ്യമായി തൈലം കൂടാതെ മുദ്രയിടുന്നു. പഴമയുടെ പാടുകള്‍ ഇപ്രകാരം നീക്കിയശേഷം അയാളെ തൈലം കൊണ്ട മുദ്രയിട്ട്, പൂര്‍വ ഭംഗിയിലാക്കി തീര്‍ക്കുന്നു.

7. ബഹിഷ്‌ക്കരണം

  സാത്താന്റെ അടിമത്തത്തില്‍ നിന്നും സ്‌നാനാര്‍ഥിയെ വിമോചിപ്പിക്കുന്ന ബഹിഷ്‌ക്കരണമാണ് (Exorcism) അടുത്തത്. തിന്മയില്‍ നിന്നും സാത്താനില്‍ നിന്നും മനുഷ്യനെ വിമുക്തനാക്കി സഭയെന്ന ദേവാലയത്തിലെ ജീവനുള്ള കല്ലുകളായി (1 പത്രോ. 2:5) പ്രതിഷ്ഠിക്കുകയാണ് സ്‌നാനത്തില്‍. മാമോദീസായിലൂടെ ക്രിസ്തുവിന്റെ പോരാളിയായിത്തീരുന്ന മനുഷ്യന്‍, സാത്താനോടും തിന്മയുടെ ശക്തികളോടുമുളള യുദ്ധപ്രഖ്യാപനമാണ് ബഹിഷ്‌ക്കരണം. ഇനി സാത്താന് സ്‌നാനാര്‍ഥിയുടെ മേല്‍ അധികാരമില്ലെന്ന് സഭ പ്രഖ്യാപിക്കുകയാണ്. പാമ്പാക്കുട ക്രമത്തിലെ പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയുന്നു, അല്ലയോ അശുദ്ധാത്മാവേ വരുവാനിരിക്കുന്ന ന്യായവിധിയെ നീ ഭയപ്പെട്ടുകൊള്ളുക; ദൈവ സൃഷ്ടിയെ നീ സമീപിക്കരുത്, എന്തെന്നാല്‍ അത് പിശാചുക്കളുടെ അധിവാസസ്ഥലമല്ല, ദൈവത്തിന്റെ ആലയമാകുന്നു. അശുദ്ധത്മാവേ നീ സമൂലം വേഗത്തില്‍ നിശ്ശേഷം നീങ്ങിപ്പോവുക. മത്സരിക്കരുത്''.

സ്‌നാനാര്‍ഥിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ബഹിഷ്‌ക്കരണം. ഇനി അയാള്‍ സാത്താന്റെ അടിയമയല്ല. ദൈവരാജ്യത്തിന്റെ പൗരനാണ്. മൊപ്‌സുവെസ്ത്യായിലെ തിയോഡോര്‍ എഴുതുന്നു. ദൈവരാജ്യത്തില്‍ വാസവും പൗരത്വവും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പേരുകള്‍ (ജീവ പുസ്തകത്തില്‍) എഴുതുമ്പോള്‍ സാത്താനുമായി വ്യവഹാരം ആരംഭിക്കുന്നു. ബഹിഷ്‌ക്കരണത്തിലൂടെ സാത്താന്റെ ദാസ്യത്തില്‍ നിന്നും നിങ്ങള്‍ വിമുക്തരായിരിക്കുന്നു എന്നു വിധി പ്രസ്താവിക്കുന്നു.

                                  (തുടരും......)

ഫാ.ഡോ.ബി.വര്‍ഗ്ഗീസ്‌


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3