അമ്മ; നിയോഗങ്ങളുടെ ഗുരു
സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം തിരയുന്നത് അമ്മയെ ആയിരുന്നു. അമ്മയില്ലാത്ത വീട് എന്നെ വളരെ നിരാശാഭരിതനാക്കും. ക്ഷീണിച്ചു വിശന്നു വലഞ്ഞാണ് വീട്ടിലെത്തുന്നതെങ്കിൽ പോലും അമ്മയുടെ അഭാവം ഭക്ഷണം പോലും വേണ്ടെന്ന് വയ്ക്കാനുള്ള വിരക്തിയിലേക്ക് വഴിമാറും. അത്രമാത്രം സ്വാധീനശക്തിയുള്ള സ്‌നേഹസ്രോതസ്സാണ് ഭവനങ്ങളിലെ അമ്മമാര്‍.
ഒരു ശിശുവിനെ പ്രസവിക്കുക എന്നതിലുപരി അവന്റെ ആയുഷ്പര്യന്തം അവന്റെ ഉദ്ഗതിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന അമ്മയുടെ നിയോഗം പോലെ മറ്റാര്‍ക്കാണ് ഒരു മകനെ/മകളെ രൂപപ്പെടുത്താനാവുക. അപ്പന്റെ സ്ഥാനം വിലകുറച്ചു ചിന്തിക്കുകയല്ല മറിച്ച് അമ്മയുടെ വാത്സല്യത്തിന്റെ ചൂടില്‍ നാം അനുഭവിക്കുന്ന ആത്മീയ നിറവ് ഇന്നിന്റെ പാഠമാകട്ടെ. പല പ്രതിസന്ധികളിലും അമ്മ പറയും "വിഷമിക്കേണ്ട ഞാന്‍ പ്രാര്‍ത്ഥിക്കു ന്നുണ്ട്. ദൈവാശ്രയത്തോടെ മുന്നോട്ട് പോവുക." ഈ ഒരു ഉപദേശം മതി ഏതൊരു നിഷ്‌ക്രിയനെയും ഊര്‍ജ്ജസ്വലനാക്കുവാന്‍...
കുടുംബങ്ങളില്‍ അമ്മമാരുടെ നിയോഗം ആവര്‍ത്തിച്ച് ഉരുവിട്ട് ഉറപ്പിക്കേണ്ട കാലമാണിത്. കാണാമറയത്തെ മക്കളുടെ സംരക്ഷണവേലി അറയ്ക്കകത്തെ കണ്ണുനീര്‍ ഒഴുക്കുന്ന അമ്മമാര്‍ ആണെന്ന് തിരക്കുകള്‍ക്കിടയില്‍ നമുക്ക് മറക്കാതിരിക്കാം...
ക്രിസ്തുവിൽ നിങ്ങളുടെ
അപ്രേം മെത്രാപ്പോലീത്ത